മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഇസ്ലാമാകാൻ ആഗ്രഹിച്ചിരുന്നുവെന്ന മുൻ പാക് താരം ഇൻസമാം ഉൾ ഹഖിന്റെ പരാമർശത്തിനെതിരെ താരം രംഗത്ത്. എന്ത് തരം മരുന്ന് കുടിച്ചിട്ടാണ് ഇൻസമാം ഇത്തരത്തിലൊക്കെ സംസാരിക്കുന്നതെന്ന് അറിയില്ലെന്ന് ഹർഭജൻ പരിഹസിച്ചു. ഒരു ഭാരതീയനായതിലും സിഖുകാരൻ ആയതിലും അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഇൻസമാമിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും ഹർഭജൻ വ്യക്തമാക്കി.
ഒരു മതചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഇൻസമാം നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പാക് താരങ്ങൾ നിസ്‌കരിക്കുന്നയിടത്ത് എത്തി ഇന്ത്യൻ താരങ്ങളായ സഹീർ ഖാൻ, മുഹമ്മദ് കൈഫ്, ഇൻഫാൻ പഠാൻ എന്നിവർ നിസ്‌കരിക്കുമായിരുന്നു എന്നും അവർക്കൊപ്പം ഹർഭജനും എത്തിയിരുന്നതായും പ്രസംഗത്തിൽ ഇൻസമാം പറഞ്ഞു. ഹർഭജൻ തങ്ങൾക്കൊപ്പം മൗലാന താരിഖ് ജമീലിന്റെ വാക്കുകൾ ശ്രവിക്കുമായിരുന്നുവെന്നും ഇൻസമാം അവകാശപ്പെട്ടു. താരീഖ് ജമീലിന്റെ വാക്കുകൾ തന്നെ സ്വാധീനിച്ചിരുന്നതായി ഹർഭജൻ തന്നോട് തുറന്നുപറഞ്ഞിരുന്നതായും ഇൻസമാം വീഡിയോയിൽ പറഞ്ഞു. ഇത് തള്ളിക്കൊണ്ടാണ് ഹർഭജൻ രംഗത്തുവന്നിരിക്കുന്നത്.
താനും പാകിസ്താൻ മുൻ താരം മുഹമ്മദ് യൂസഫും (ജോസഫ് യുഹാന) ചേർന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ മതംമാറ്റാൻ ശ്രമിച്ചതായി തുറന്ന് പറഞ്ഞ് ഇൻസമാം മുമ്പ് രംഗത്തുവന്നിരുന്നു. പാകിസ്താനിൽ ടെസ്റ്റ് പരമ്പരക്കായി എത്തിയപ്പോൾ അദ്ദേഹത്തെ യൂസഫ് ഡിന്നറിന് ക്ഷണിച്ചെന്നും അവിടെവെച്ച് അദ്ദേഹത്തെ ഇരുവരും ചേർന്ന് മതം മാറ്റാൻശ്രമിച്ചെന്നും ഇൻസമാം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിലായിരുന്നു ഇൻസമാമിന്റെ വെളിപ്പെടുത്തൽ.
പാക് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്നു ഇൻസമാം ഉൾഹഖ്. ദയനീയ പ്രകടനത്തോടെ ടീം ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഇൻസമാം സ്ഥാനമൊഴിഞ്ഞു.