കോഴിക്കോട്: തന്റെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളുമേന്തിയ വൻ ജനക്കൂട്ടത്തിന്റെ നടുവിലൂടെ തല ഉയർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഗരിമയോടെ സുരഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. മണിക്കൂറുകൾ നീണ്ട നാടകീയതയ്ക്കൊടുവിലാണ് അദ്ദേഹം നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. സ്റ്റേഷന് പരിസരത്ത് സുരേഷ് ഗോപിക്ക് പിന്തുണയുമായി പതിനായിരങ്ങളാണ് നിലയുറപ്പിച്ചിട്ടുള്ളത്.
സുരേഷ് ഗോപിയെ വേട്ടയാടാൻ വിട്ടുകൊടുക്കില്ല എന്നുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സമീപ ജില്ലകളിൽ നിന്നുള്ള സാധാരണക്കാരായ മനുഷ്യർ പോലും അവിടെ എത്തിയിട്ടുണ്ട്. പദയാത്രക്കുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.
ആ ജനാവലിക്കിടെയിൽ തന്റെ കാറിൽ ആക്ഷൻ ഹീറോ വന്നിറങ്ങുകയായിരുന്നു.അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചേരാൻ നൂറുകണക്കിനാളുകൾ തിക്കിത്തിരക്കുന്ന കാഴ്ചയാണ് കണ്ടത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രമുഖ നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ് , ശോഭ സുരേന്ദ്രൻ തുടങ്ങിയവർ സ്ഥലത്തുണ്ട്. ധാരാളം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ചിത്രം പതിച്ച “വേട്ടയാടാൻ വിട്ടുതരില്ല” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ബാനറുകൾ പിടിച്ചാണ് ആബാലവൃദ്ധം വരുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുന്നത്. അദ്ദേഹം കാറിൽ നിന്നിറങ്ങിയപ്പോൾ ദിഗന്തം പൊട്ടുന്ന മുദ്രാവാക്യം വിളികൾ കൊണ്ട് സ്റ്റേഷൻ പരിസരം മുഖരിതമായി. പലരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അതിനിടെ അകാരണമായി പ്രവർത്തകരെയും ജനങ്ങളെയും തല്ലിച്ചതച്ച പോലീസ് നടപടി സംഘർഷമുണ്ടാക്കി. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ എന്ന വ്യാജേന സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടത്തിനു നേരെ പോലീസ് അതിക്രമം കാണിക്കുകയായിരുന്നു. ലാത്തിയും ചൂരലും ഉപയോഗിച്ച് മർദ്ദിച്ച പോലീസിന്റെ നടപടി വൻ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ആ രംഗങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകരെയും പോലീസ് തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.