മെഴുകുതിരി വെട്ടം മാത്രമുള്ള മുറിയില്‍ ഓജോബോര്‍ഡ് കളിക്കുന്നതും ആത്മാക്കളെ വിളിച്ചുവരുത്തുന്നതുമെല്ലാം സിനിമകളിലും കഥകളിലുമൊക്കെയായി കണ്ടിട്ടുള്ളവരാണ് എല്ലാവരും. കുഞ്ഞുനാളിൽ ഓജോ ബോർഡ് പരീക്ഷിച്ച് നോക്കാത്തവർ ചുരുക്കം ചിലർ മാത്രമാകും. ആത്മാക്കളോട് സംവദിക്കാനുള്ള ഒരു മാർഗമാണ് ഓജോ ബോർഡെന്നാണ് എല്ലാവരുടേയും വിശ്വാസം. യഥാർത്ഥത്തിൽ ഇത് സത്യമാണോ അല്ലയോ എന്ന് നോക്കാം…
ഓജോ ബോർഡിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളും പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ യെസ്, നോ, ഗുഡ് ബൈ, ഹലോ തുടങ്ങിയ വാക്കുകളും ചില ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മാക്കളോട് സംസാരിക്കാനാണ് അക്ഷരങ്ങളും അക്കങ്ങളും രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രചാരം.
കൂട്ടമായോ ഒറ്റക്കോ നിങ്ങള്‍ക്ക് ഓജോ ബോര്‍ഡ് കളിക്കാം. പ്ലാന്‍ചേ എന്ന് വിളിക്കുന്ന ത്രികോണാകൃതിയിലുള്ള വസ്തുവാണ് ഓജോ ബോര്‍ഡിന് മുകളില്‍ വെക്കുക. ഇതില്‍ ഓജോ ബോര്‍ഡ് കളിക്കുന്നവര്‍ വിരല്‍ ചേര്‍ത്ത് വെക്കണം. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്ലാന്‍ചേ എന്ന കോയിന്‍ നീക്കിക്കൊണ്ട് ഓജോ ബോര്‍ഡിലൂടെ ആത്മാവ് മറുപടി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഓജോബോർഡ് പ്രചാരത്തിൽ വരുന്നത്. അന്ന് മുതൽ അത് വിവാദ വിഷയമാണ്. ആദ്യകാലത്തിൽ ഇതൊരു ഗെയിമായിട്ട് മാത്രമായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, 1890 ജൂലൈ1-ന് ബിസിനസുകാരനായ എലിജ ബോണ്ടാണ് ഓജോബോർഡിനെ വ്യാവസായികമായി പ്രയോജനപ്പെടുത്തിയത്. അന്ന് മുതലാണ് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്.
മേരിലാൻഡിലെ ബാൾട്ടിമോർ സ്വദേശിയായ ചാൾസ് കെന്നാർഡാണ് പുതിയ ബോർഡ് നിർമ്മിച്ചത്. നാലു നിക്ഷേപകരെ കൂടി ചാൾസ് കെന്നാർഡ് കൂടെക്കൂട്ടി. ഹാരി വെല്ലസ് റസ്ക്, വില്യം എച്ച്എ മൗപിൻ, കേണൽ വാഷിംഗ്ടൺ ബോവി, ജോൺ എഫ് ഗ്രീൻ എന്നിവരുൾപ്പെടെയുള്ള ആ നിക്ഷേപകരാരും തന്നെ വിശ്വാസികളായിരുന്നില്ല. എന്നാൽ അവരെല്ലാം നൂതനമായ ബിസിനസ് ആശയങ്ങളുള്ളവരായിരുന്നു, ഓജോയുടെ സാധ്യതകൾ അവർ തിരിച്ചറിഞ്ഞു. തുടർന്ന്, ഇവർ നാലു പേരും ഒരുമിച്ച് വിവിധ രീതിയിലൂടെ ഇതിനെക്കുറിച്ച് ലോകത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി. 1892 ആയപ്പോഴേക്കും കെന്നാർഡ് നോവൽറ്റി കമ്പനിക്ക് ബാൾട്ടിമോറിൽ തന്നെ രണ്ടു ഫാക്ടറികളായി. പിന്നാലെ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലും രണ്ട് ഫാക്ടറികൾ വീതം ആരംഭിച്ചു. എന്നാൽ, കമ്പനിയുടെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം 1893 ആയപ്പോഴേക്കും നോവൽറ്റി കമ്പനി തകർന്നു.
എന്നാൽ, ഈ സമയം കൊണ്ട് ഓജോ ബോർഡ് ലോക പ്രസിദ്ധി നേടി കഴിഞ്ഞിരുന്നു. പിന്നെ നിരവധി കമ്പനിക്കാർ ഇതേ മാതൃകയിൽ പുറത്തിറക്കുകയും ചെയ്തു. നിരീശ്വരവാദികളും ശാത്രജ്ഞരും ഓജോബോർഡിനെ തള്ളി പറഞ്ഞപ്പോൾ, വിശ്വാസികൾ ഓജോ ബോർഡിനെ മുറുകെ പിടിക്കാനും തുടങ്ങി.
ഫ്രഞ്ച്, ജർമ്മൻ പദങ്ങളിൽ നിന്നാണ് Ouija എന്ന വാക്ക് വന്നത് എന്നാണ് ഒരുവിഭാഗം ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ അതു തെറ്റാണെന്നും ആദ്യമായി ബോർഡ് കണ്ടുപിടിച്ചയാൾ ഒരു പ്രേതത്തോട് പേരിടാൻ ആവശ്യപ്പെട്ടപ്പോൾ ബോർഡിൽ എഴുതിയ ഒരു വാക്കിൽ നിന്നാണ് ഈ പേര് എടുത്തത് എന്നും പറയപ്പെടുന്നുണ്ട്.
വിശ്വാസവുമായി ബന്ധപ്പെടുത്താനാകില്ലെങ്കിലും ഓജോ ബോർഡിനെ വെറുതെ കാണരുതെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യരുടെ യുക്തിയേയും മനോനിലയേയും കുഴപ്പത്തിലാക്കുമെന്നാണ് നല്ലൊരു വിഭാഗം ശാത്രജ്ഞരും പറയുന്നത്. ഓജോ ബോർഡിൽ കളിച്ച് മാനസിക നില തെറ്റിയവരുമുണ്ട്. അബോധാവസ്ഥയിൽ കളിക്കുന്ന വ്യക്തി തന്നെയാണ് മിക്ക കേസുകളിലും ഓജോ ബോർഡിലെ പ്ലാന്‍ചേ ചലിപ്പിക്കുന്നതെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. ഒരാൾ അബോധാവസ്ഥയിലാവുമ്പോൾ അനിയന്ത്രിതമായി സംഭവിക്കുന്ന ശാരീരിക ചലനമാണിത്. ഇതിനെയാണ് ഐഡിയോ മോട്ടോർ ഇഫക്റ്റ് എന്ന് പറയുന്നത്.
ഇത് പലപ്പോഴും അബോധ മനസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ് നടക്കുന്നത്. എന്നതിനാല്‍, കളിക്കുന്നവര്‍ പോലും തങ്ങള്‍ പങ്കാളിയാവുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് പൂർണ ബോധവാന്മാരല്ല. മാത്രമല്ല ഇത്തരത്തില്‍ നിയന്ത്രിക്കുന്ന ആളുകള്‍ കളിക്കിടെ മാറുകയും ചെയ്യും. ഇതോടെയാണ് പ്രേതാനുഭവമായി ഓജോ ബോര്‍ഡ് മാറുന്നതെന്നാണ് കൂടുതൽ ശാസ്ത്രജ്ഞരും വിശദീകരിക്കുന്നത്.