ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. സംസ്ഥാനത്ത് നടക്കാനിരിക്കുന്നത് സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ രാജ്സമന്ദിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
‘രാജസ്ഥാനിൽ സത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളത്. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ബലാത്സംഗങ്ങളും അതിക്രമങ്ങളും വർദ്ധിക്കുന്നു. എന്നാൽ ഈ വിഷയങ്ങളിൽ യാതൊരു നടപടികളും സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് കോൺഗ്രസ്’സ്മൃതി ഇറാനി വിമർശിച്ചു.
രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ഒരു അനീതിയും വച്ചു പൊറുപ്പിക്കില്ല. സത്രീകളുടെ സുരക്ഷയ്ക്കാണ് മോദി സർക്കാർ മുൻഗണന നൽകുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കർശന നടപടി സ്വീകരിക്കും. കർഷകർക്ക് വാർഷിക ധനസഹായം നൽകുക, വില കുറവിൽ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുക, പെൺകുഞ്ഞുങ്ങൾക്ക് ഇൻഷുറൻസ് നൽകുക എന്നിവ ബിജെപി നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.