സാവോപോളോ: അർജന്റീനിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലിബർട്ടി പാർട്ടി നേതാവ് ജേവ്യർ മിലേയ്ക്ക് വൻ വിജയം. ആകെ പോൾ ചെയ്ത വോട്ടിൽ 56 ശതമാനവും സ്വന്തമാക്കിയാണ് ജേവ്യർ വിജയം ഉറപ്പിച്ചത്. നിലവിലെ ധനമന്ത്രിയും ഇടത് കൂട്ടായ്മയുടെ നേതാവുമായ സെർജിയോ മസ്സയ്ക്ക് 44.2 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
22 ഇടത് പാർട്ടികളുടെ കൂട്ടായ്മയായ യൂണിയൻ ഫോർ ഹോംലാൻഡ് മുന്നണിക്കെതിരെയാണ് ജേവ്യർ മിലേ വൻ വിജയം നേടിയത്. ലിബർട്ടി അഡ്വാൻസ് എന്ന് പേരിട്ടിരിക്കുന്ന മുന്നണിയിലെ ഭാഗമായ ഡെമോക്രാറ്റിക് പാർട്ടി നേതാവ് വിക്ടോരിയ വില്ലാലുറേൽ ആണ് പുതിയ വൈസ് പ്രസിഡന്റ്. 53 കാരനായ ജേവ്യർ ഡിസംബർ 10 ന് ഔദ്യോഗികമായി ചുമതലയേൽക്കും.
മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ മിലേയുടെ വാഗ്ദാനങ്ങൾ വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ കർമ്മ പദ്ധതികൾ അവതരിപ്പിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. അർജന്റീനിയൻ കറൻസിയായി യുഎസ് ഡോളർ ഉപയോഗിക്കും എന്നതുൾപ്പെടെ നിരവധി വിചിത്ര പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിൽ ഇടംപിടിച്ചിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഇത്രത്തോളം വഷളാകാൻ കാരണം രാജ്യം ഇതുവരെ സ്വീകരിച്ചിരുന്ന ഇടത് നിലപാടാണെന്നാണ് ജേവ്യറിന്റെ വാദം. അതിനാൽ സാമ്പത്തിക നയങ്ങൾ ഉടച്ചുവാർക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.