എറണാകുളം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കന്യാകുമാരി വേദനഗര്‍ സ്വദേശി ബാവാ കാസിം (49) ആണ് പിടിയിലായിരിക്കുന്നത്. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രൂസ്, കോട്ടയം സ്വദേശി രതീഷ് കുമാര്‍ എന്നിവരില്‍ നിന്നായിരുന്നു മലേഷ്യയിലേയ്‌ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപാ വീതം തട്ടിയെടുത്തത്.
ചെങ്ങന്നൂരിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ വച്ചാണ് രതീഷ് കുമാർ ബാവ കാസിമിനെ പരിചയപ്പെടുന്നത്. താൻ ഉത്തര്‍പ്രദേശില്‍ എസ്.എസ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുകയാണെന്നും, മലേഷ്യയിൽ ഉയര്‍ന്ന ശമ്പളമുള്ള പാക്കിംഗ് ജോലി ശരിയാക്കി തരാമെന്നുമായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തത്. ഇതിന്‍ പ്രകാരം രതീഷ് കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം, എട്ട് ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറുകയായിരുന്നു.
ഇവരെ തിരുവനന്തപുരത്ത് മെഡിക്കല്‍ പരിശോധനയ്‌ക്കും കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സിംഗിള്‍ എന്‍ട്രി വിസ എന്ന പേരില്‍ വിസ പോലെ ഒരു പേപ്പര്‍ വാട്‌സ്ആപ്പ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാവാ കാസിം അയച്ചു നൽകി. ഇതോടെ തട്ടിപ്പാണെന്ന് മനസിലായതിനെ തുടര്‍ന്ന് ഫെമി പോലീസില്‍ പരാതി നല്‍കുകയും സൈബര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞ പേരിലൊരു ട്രാവൽസ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നാഗർകോവിലിൽ നിന്നും ഇയാളെ പിടികൂടിയത്.
ബാവാ കാസിമിന്റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് സംഘത്തിൽ വേറെയും ആളുകളുണ്ടോ എന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.