ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി ഭാരതം. 31 MQ-9B പ്രിഡേറ്റർ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട അവസാന വട്ട ചർച്ചയിലാണ് ഇന്ത്യയും അമേരിക്കയും. വരും ആഴ്ചകളിൽ ഡ്രോണുകൾ ഭാരതത്തിന് കൈമാറിയേക്കുമെന്നാണ് സൂചന.
ഇന്ത്യൻ-യുഎസ് സർക്കാരുകൾ തമ്മിൽ കരാർ തുക സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. 3 ബില്യൺ യുഎസ് ഡോളറിന് കരാർ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ പ്രതിരോധ സേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രിഡേറ്റർ ഡ്രോൺ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ നിർമ്മാതാക്കളായ ജനറൽ അറ്റോമിക്‌സിന് കൈമാറുമെന്ന് പെന്റഗൺ അറിയിച്ചു.
വിവിധ സാഹചര്യങ്ങളിൽ വ്യത്യസ്തമായ ആവശ്യങ്ങൾക്ക് പ്രിഡേറ്റർ ഡ്രോണുകളെ വിന്യസിക്കാൻ കഴിയും. തീരദേശ നിരീക്ഷണത്തിനും വായുസേനയുടെ പ്രതിരോധ ആവശ്യങ്ങൾക്കായും ഡ്രോണുകളെ ഉപയോഗിക്കാം. 35 മണിക്കൂറിലധികം പറക്കാനും നാല് ഹെൽഫയർ മിസൈലുകളടക്കം 450 കിലോഗ്രാം ഭാരം വരുന്ന ബോംബുകൾ വഹിക്കാനും ഡ്രോണുകൾക്ക് കഴിയും.
ചൈന അടക്കമുള്ള രാഷ്‌ട്രങ്ങൾ കഴുകൻ കണ്ണുമായി ഭാരതത്തിന്റെ അതിരുകളിലേക്ക് നോക്കിയിരിക്കുന്ന ഇക്കാലത്ത് 31 MQ-9B പ്രിഡേറ്റർ ഡ്രോണുകളുടെ സാന്നിധ്യം ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ടാകും.