കൊച്ചി: നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുട്ടികളെ ചിയർ ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്കെന്നും കുട്ടികൾ കാലാളുകളാണെന്ന് വിചാരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിച്ച് കൊണ്ടുപോകുന്നതും അവരെ കാഴ്ചവസ്തുക്കളെപ്പോലെ കൈവീശി ചിയർ ഗേൾസ് ആയി നിർത്തുന്നതും രണ്ടും രണ്ടാണ്. നല്ല കാര്യങ്ങൾക്ക് കുട്ടികളെ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല. ഒരു ചടങ്ങിന് കുട്ടികളെ ക്ഷണിച്ച് അവിടെ നടക്കുന്നത് കാണിച്ച് പ്രസംഗം കേൾപ്പിക്കുന്നതിന് എതിരല്ലെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെപ്പറ്റിയാണ് കോടതിക്ക് പരിഗണനയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. നവകേരള സദസിന് സ്കൂൾ കുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 20-ന് പിൻവലിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസവും സമാന സംഭവങ്ങളുണ്ടായെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഹെഡ് മാസ്റ്റർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഉത്തരവിട്ട ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും അതിനുള്ള ഉത്തരം ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഉത്തരം ലഭിച്ചില്ലെന്നും അതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നും ന്യായീകരണമില്ലെന്നും സർക്കാർ മറുപടി നൽകി.