ആലപ്പുഴ: നൂറിന്റെ നിറവിൽ കന്നിമാളികപ്പുറമായി സന്നിധാനത്തെത്തിയ പാറുക്കുട്ടിയമ്മ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്ത് കാവിലും ദർശനം നടത്തി. മലചവിട്ടി അയ്യപ്പ ദർശനം നടത്തിയ ശേഷം ചക്കുളത്തെത്തി ദർശനം നടത്തിയാണ് പാറുക്കുട്ടിയമ്മ മടങ്ങിയത്. വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയത്.
ചക്കുളത്ത് കാവിലെ മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ പാറുക്കുട്ടിയമ്മയെ സ്വീകരിച്ചു. കാടാമ്പുഴ, ഗുരുവായൂർ, വൈക്കം, ഏറ്റുമാനൂർ അടക്കമുള്ള ക്ഷേത്രങ്ങളിലും ദർശനം നടത്തിയിരുന്നു. ഇന്നലെ 11 മണിയോടെയാണ് ചക്കുളത്ത് കാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ശ്രീകോവിലിൽ നിന്നും പ്രസാദവും തീർത്ഥവും നൽകി.