പത്തനംതിട്ട: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള കരാർ ഏറ്റെടുക്കാനായി പൊതുമേഖലാ സ്ഥാപനങ്ങളടക്കം ദേവസം ബോർഡിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. അരവണയും ടിന്നുകളും വ്യത്യസ്തമായി നശിപ്പിക്കാനുള്ള ആശയങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ കരാർ നൽകുന്ന കാര്യത്തിൽ ദേവസ്വം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് അടുത്ത ദിവസം നടക്കുന്ന ചർച്ചയിലാകും തീരുമാനമാകുക.
ഏലക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നിരോധിച്ച 6.65 ലക്ഷം ടിൻ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. സംഭവത്തിൽ അരവണ നശിപ്പിക്കുന്നതിനുള്ള സുപ്രീം കോടതി അനുമതിയും ലഭിച്ചിരുന്നു. എന്നാൽ എങ്ങനെ നശിപ്പിക്കുമെന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആദ്യം ശബരിമല വനത്തിൽ തന്നെ നശിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് നടക്കാതെ വന്നതോടെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ബോർഡിനെ അറിയിക്കുകയായിരുന്നു.
പ്രത്യേക യന്ത്രം എത്തിച്ച് സന്നിധാനത്ത് വച്ചുതന്നെ അരവണയും ടിന്നും വേർതിരിച്ച് നശിപ്പിക്കാമെന്നുള്ള ആശയമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ മാലിന്യ നിർമ്മാർജനം നടത്തുന്ന സ്ഥാപനവും ബോർഡിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ അരവണ ടിന്നുകൾ പമ്പയിൽ എത്തിച്ച് നൽകിയാൽ ഏറ്റെടുക്കാമെന്നാണ് ഈ കമ്പനി പറയുന്നത്.