ന്യൂഡൽഹി: ഭാരത സംസ്കാര സമാഗമത്തിന്റെ അലയോലികൾക്ക് അരങ്ങൊരുങ്ങി. കാശി തമിഴ് സംഗമം രണ്ടാം ഘട്ടം ഡിസംബർ 17 മുതൽ 30 വരെ നടക്കും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ കീഴിൽ നടക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ പോർട്ടൽ നവംബർ 27-ന് ആരംഭിച്ചിരുന്നു. ഐഐടി മദ്രാസാണ് രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചത്. സെലക്ഷൻ കമ്മിറ്റിയാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. പുരാതന ഭാരതത്തിലെ പ്രധാന പഠന-സാംസ്കാരിക കേന്ദ്രങ്ങളായ വാരണാസിക്കും തമിഴ്നാടിനുമിടയിലുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലെ പ്രേരക ശക്തി. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കരകൗശല വിദഗ്ധർ, വ്യാപാരികൾ, വ്യവസായികൾ, എഴുത്തുകാർ, മതനേതാക്കൾ, കർഷകർ, പ്രൊഫഷണലുകൾ എന്നിവർ പദ്ധതിയുടെ ഭാഗമാകും.
ഇതിനോട് അനുബന്ധിച്ച് നടത്തുന്ന യാത്രയിലും പ്രതിനിധികൾക്ക് പങ്കെടുക്കാം. 2 ദിവസത്തെ യാത്രയാണ് സജ്ജീകരിച്ചിരിക്കുന്നത്. വരണാസിയിൽ 2 ദിവസവും പ്രയാഗ്രാജിലും അയോദ്ധ്യയിലുമായി ഓരോ ദിവസവുമാണ് യാത്രയിലുള്ളത്. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർ വാരണാസി, പ്രയാഗ്രാജ്, അയോദ്ധ്യ എന്നിവിടങ്ങളിലേക്ക് ട്രെയിനിലാണ് യാത്ര. പ്രതിനിധികളെ 200 പേർ വീതമുള്ള 7 സംഘങ്ങളായി തിരിക്കും. ഓരോ സംഘത്തിനും പുണ്യനദികളുടെ പേരാണ് നൽകുക.
കലയും സംസ്ക്കാരവും, കൈത്തറി, കരകൗശല വസ്തുക്കൾ, പാചകരീതികൾ, തമിഴ്നാട്ടിലെയും കാശിയിലെയും പ്രത്യേക ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും സംഗമത്തിലുണ്ടാകും. തമിഴ്നാടിന്റെയും കാശിയുടെയും സംസ്കാരങ്ങൾ സമന്വയിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ വാരണാസിയിലെ നമോ ഘട്ടിൽ ഒരുക്കും. സാഹിത്യം, പ്രാചീന ഗ്രന്ഥങ്ങൾ, തത്ത്വചിന്ത, ആത്മീയത, സംഗീതം, നൃത്തം, നാടകം, യോഗ, ആയുർവേദം, കൈത്തറി, കരകൗശലവസ്തുക്കൾ തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അക്കാദമിക് സെമിനാറുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, എന്നിവയും നടക്കും. കാശി തമിഴ് സംഗമത്തിന്റെ ആദ്യ പതിപ്പ് 2022 നവംബർ 16 മുതൽ ഡിസംബർ 16 വരെയായിരുന്നു നടന്നത്.