പത്തനംതിട്ട: ശബരിമല ദർശനത്തിനായി തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി കുറച്ചു. 90000 ആയിരുന്നു ബുക്കിംഗ് പരിധി. ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിംഗ് കുറച്ചെങ്കിലും ദർശന സമയം കൂട്ടില്ല. തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരിനും പോലീസിനും വീഴ്ച സംഭവിച്ചതിന് പിന്നാലെ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടർന്നാണ് തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായത്.
ദർശനം ലഭിക്കുന്നതിനായി പത്ത് മണിക്കൂറിലധികം തീർത്ഥാടകർക്ക് ക്യൂ നിൽക്കേണ്ടി വന്നതോടെയായിരുന്നു ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമ്പോഴും അതിനനുസരിച്ചുള്ള സജ്ജീകരണങ്ങൾ ശബരിമലയിൽ ഒരുക്കാത്തത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ നീക്കം.