തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാൽ സംസാരിക്കുന്ന ഭാഷ ബോറാണെന്ന് സംവിധായകൻ രഞ്ജിത്തിന്റെ പരമാർശത്തിന് മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. തൂവാനത്തുമ്പികൾ തിരക്കഥയിലെ ആദ്യ കേൾവിക്കാരി തൃശൂർ ഭാഷ നന്നായി അറിയുന്ന അമ്മ തന്നെയാണെന്നും സിനിമയെയല്ല, അതിലെ ഭാഷയെയാണ് രഞ്ജിത്ത് വിമർശിച്ചതെന്നും അനന്തപത്മനാഭൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.
തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ സംസാരിക്കുന്നത് പോലെയല്ല യഥാർത്ഥത്തിൽ തൃശൂർ ഭാഷയെന്നും സിനിമയിൽ മോഹൻലാൽ സംസാരിക്കുന്നത് വളരെ ബോറായിരുന്നെന്നുമാണ് രഞ്ജിത് പറഞ്ഞത്. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു രഞ്ജിത്തിന്റെ പരമാർശം. ചിത്രത്തിൽ തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് മറുപടിയുമായി അനന്തപത്മനാഭൻ രംഗത്തെത്തിയത്.
അനന്തപത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റ്-
‘നമ്മളൊക്കെ ഇഷ്ടപ്പെടുന്ന ‘തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് ” എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ “പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് “തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് “അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും,സുലൈമാനും, ഒക്കെ പറയുന്ന ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന ‘അരപ്പട്ട’ പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. “അരപ്പട്ട “ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.
” തൂവാനത്തുമ്പികൾ “വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞ് തന്നെയാണ് ഇത് ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ” ഇങ്ങനൊന്നുമല്ല പറയ്യാ “എന്ന് പറഞ്ഞപ്പോൾ , “നിങ്ങളതിൽ ഇടപെടണ്ടാ ” എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് . 2012 ലെ പത്മരാജൻ പുരസ്കാരം “ഇന്ത്യൻ റുപ്പീ”ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ചിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസിൽ മുഴങ്ങുന്നു. ” പുതിയ തലമുറ ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ “കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസിലുണ്ട്’. അനന്തപത്മനാഭൻ കുറിച്ചു.















