കോട്ടയം: ഒളിച്ച് വച്ച മദ്യക്കുപ്പി എടുത്ത് മാറ്റിയതിന്റെ പേരിൽ ചങ്ങനാശേരിയിൽ കൊലപാതകം. തൃക്കൊടിത്താനം സ്വദേശി അഭിലാഷിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. യുവാവിന്റെ സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സന്നിപാതത്തെ തുടർന്നാണ് മരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ പോസ്റ്റുമോർട്ടത്തിലൂടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
ഈ കഴിഞ്ഞ നവംബർ 13-നാണ് കേസിന് ആസ്പദമായ സംഭവം. ചങ്ങനാശേരി ബവ്കോ ഔട്ലെറ്റിന് സമീപമുള്ള വീട്ടുപരിസരത്ത് അഭിലാഷിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് പോലീസാണ് അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സന്നിപാത ജ്വരത്തെ തുടർന്ന് അഭിലാഷ് കുഴഞ്ഞുവീണതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. മെഡിക്കൽ കോളേജിൽ ഏകദേശം ഒരു മാസം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഡിസംബർ എട്ടിന് അഭിലാഷ് മരണമടയുകയായിരുന്നു.
ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അഭിലാഷിന്റെ ശരീരത്തിൽ മർദ്ദനം ഏറ്റിരുന്നുവെന്നും വാരിയെല്ലുകൾ തകർന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിലാഷിന്റെ സുഹൃത്തുക്കളായ ജോസഫ് സേവ്യറും ഉണ്ണികൃഷ്ണ വാര്യരെയും അറസ്റ്റ് ചെയ്തത്. സംഭവ ദിവസം മൂന്ന് പേരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.