ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ അർഷദീപാണ് പ്രോട്ടീസിനെ തകർത്തത്. അവേശ് ഖാൻ നാലുവിക്കറ്റ് വീഴ്‌ത്തിയപ്പോൾ അവസാന വിക്കറ്റ് വീഴ്‌ത്തി കുൽദീപാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന് തിരശീലയിട്ടത്. 27.3 ഓവറിൽ 116 റൺസിന് ഓൾഔട്ടാവുകയായിരുന്നു ആതിഥേയർ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം തുടക്കം മുതൽ പാളുന്നതാണ് ജെഹന്നാസ്ബർഗിൽ കണ്ടത്. അർഷ്ദീപിന്റെ മിന്നൽ പ്രഹരത്തിൽ കത്തിയമർന്ന പ്രോട്ടീസിന്റെ മുൻനിരയും മദ്ധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നു. ഏഴുപേർ രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങി. പത്തോവറിൽ 37 റൺസ് വഴങ്ങിയാണ് താരം 5 വിക്കറ്റു വീഴ്‌ത്തിയത്. 33 റൺസെടുത്ത ആൻഡിലെ ഫെഹ്‌ലുക്‌വായോയും 28 റൺസെടുത്ത ടോണി ഡി സോർസി ആണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
റീസ ഹെൻഡ്രിക്‌സ്(0) ആണ് ആദ്യം വീണത്. പിന്നാലെ ഫോമിലുള്ള റാസി വാൻ ഡെർ ദസനും ഗോൾഡൻ ഡക്കാക്കി അർഷദീപ് നയം വ്യക്തമാക്കി. ഏയ്ഡൻ മാർക്രം(12), ഹെൻറിച്ച് ക്ലാസൻ(6), വിയാൻ മൾഡർ (0), ഡേവിഡ് മില്ലർ (2)
കേശവ് മഹാരാജ്(4), നാന്ദ്രെ ബർഗർ(7) എന്നിവരാണ് പുറത്തായ ബാറ്റർമാർ. 11 റൺസുമായി ടാബ്രൈസ് ഷംസി പുറത്താകാതെ നിന്നു.















