ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ മഴ ശക്തിയിൽ. മഴക്കെടുതിയിൽ പത്ത് പേർ മരിച്ചു. ഏഴ് പേർ തിരുനെൽവേലി ജില്ലയിലും മൂന്ന് പേർ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ളവരുമാണ് മരണപ്പെട്ടതെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ അറിയിച്ചു.
തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 160 ദുരിതാശ്വാസ ക്യാമ്പുകളിലായി 17,000 പേരെ പാർപ്പിച്ചിട്ടുണ്ടെന്നും ചീപ് സെക്രട്ടറി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ദുരന്തമുഖത്ത് സജ്ജമാണ്. 34,000 ഭക്ഷണ പായ്ക്കറ്റുകൾ ഹെലികോപ്റ്ററുകളിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകൾ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത തെക്കൻ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി തമിഴ്നാട് ഗവർണർ ആർഎൻ രവിയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികൾ, സായുധ സേന എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. ഏകോപനത്തിലെ തകരാറും ദുരിതബാധിത ജില്ലകളിലെ സ്ഥിതിഗതികളെക്കുറിച്ചുളള അപര്യാപ്തമായ വിലയിരുത്തലും കാരണം സൈനിക വിന്യാസത്തിന് എവിടെ മുൻഗണന നൽകണമെന്നതിൽ വ്യക്തതയില്ലെന്ന് രാജ്ഭവനിൽ നടന്ന അവലോകന യോഗത്തിൽ ചില സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. പ്രളയ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി കേന്ദ്രമന്ത്രി പീയുഷ് ഗോയലും തുറന്നടിച്ചിരുന്നു.