കാവാലം ശശികുമാർ എഴുതുന്നു
അടൽ ബിഹാരി വാജ്‌പേയി. വാൽസല്യം വഴിയുന്ന ചിരിയുതിരുന്ന ചുണ്ടുകൾ. അത്ഭുതം വിടരുന്നതറിയിക്കുന്ന പുരികങ്ങൾ, കുസൃതിയും കൗതുകവും നിറഞ്ഞ കണ്ണുകൾ, വാണീദേവി വിളങ്ങുന്ന നാവും. ഇത് മുഖ ലക്ഷണം. ശരീരത്തിന്റെ ഭാഷയിങ്ങനെ: കണ്ടാൽ ആർക്കും തോന്നും ബഹുമാനം. കിളരത്തിനൊത്ത തടി. ആയാസമുണ്ടെന്ന് തോന്നിപ്പിക്കുന്ന ആ നടത്തത്തിനുമുണ്ട് ചാരുത. ഒരിക്കൽ ബിബിസി ടെലിവിഷനിൽ ഒരു മനശ്ശാസ്ത്രജ്ഞനായ നിരീക്ഷകൻ പറഞ്ഞു, ‘ഒരുകുട്ടിക്ക് മുത്തച്ഛൻ, ഒരു യുവതിക്ക് മുതിർന്ന അമ്മാവൻ, ഒരു മുത്തശ്ശിക്ക് മൂത്ത മകൻ, ഒരു മധ്യവയസ്‌കന് മുതിർന്ന ഒരു കൂട്ടുകാരൻ, കൗമാരക്കാർക്ക് സുന്ദരനായ ഒരു മുതിർന്ന യുവാവ്… ഇങ്ങനെയൊക്കെയാണ് വാജ്‌പേയിയെ കാണുമ്പോൾ തോന്നുക’ എന്ന്.
ബിജെപി പ്രതിപക്ഷ സ്ഥാനത്തുനിന്ന് ഭരണത്തിലേക്കും വാജ്‌പേയി പ്രതിപക്ഷ നേതൃത്വത്തിൽനിന്ന് പ്രധാനമന്ത്രി പദത്തിലേക്കും എത്തിയ പൊതു തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ഒരു പരിപാടിയിലായിരുന്നു ഈ പറച്ചിൽ- വാജ്‌പേയി അങ്ങനെയായിരുന്നു. ജനകീയ നേതാവ് എന്ന നിലയിൽ വാജ്‌പേയി എതിരില്ലാത്തയാളായിരുന്നു. എതിർപക്ഷമില്ലാത്ത പ്രതിപക്ഷ നേതാവ്. വാജ്‌പേയിയെക്കുറിച്ച് മോശം പറഞ്ഞാൽ പറയുന്നവർ മോശക്കാരാകുമെന്നതിനാൽ, ”വാജ്‌പേയി കൊള്ളാം, പക്ഷേ, അദ്ദേഹം വളർന്ന പ്രസ്ഥാനം മോശം” എന്ന് ‘നസ്യം’ പറഞ്ഞു. വാജ്‌പേയി ചോദിച്ചു: മൈക്കിന് മുന്നിൽ നിവർന്നുനിന്ന്, കാലുകൾ തെല്ലകറ്റിവെച്ച് ഒരു കൈ പ്രസംഗസ്റ്റാൻഡിൽ, അല്ലെങ്കിൽ മൈക്ക് സ്റ്റാൻഡിൽ വെച്ച്, മറുകൈ വിശാലമായി പിന്നിലേക്ക് ആഞ്ഞ് ചെരിഞ്ഞ്, കണ്ണുകൾ ഇടയ്‌ക്കിടെ അടച്ച്തുറന്ന്, തല കുലുക്കിക്കൊണ്ട്, ഉറുദുകലർന്ന ഹിന്ദിയിൽ ചോദിച്ചു: ”അതെങ്ങനെ സംഭവിക്കും? വൃക്ഷത്തിലുണ്ടായ ഫലം നല്ലത്, എങ്കിൽ വൃക്ഷം മോശമാകുന്നതെങ്ങനെ?” പക്ഷേ, ഒരിക്കൽ അടൽജി പറഞ്ഞു: ”ഞാൻ അധികാരസ്ഥാനത്തെത്തിയപ്പോൾ രാഷ്ടീയാതിപ്രസരത്താൽ എന്റെ മിത്രങ്ങൾ എന്നോട് ശത്രുക്കളെപ്പോലെ പെരുമാറുന്നു,” പാർലമെന്റിലെ വിശ്വാസവോട്ട് തേടുന്ന വേളയിലായിരുന്നു അത്.
ഒരു ജീവിതത്തിന്റെ സുവർണ കാലം സമരങ്ങളും സംഘർഷങ്ങളുംകൊണ്ട് നിറച്ചു അദ്ദേഹം. ഉയർന്ന ചിന്തകൾക്കൊപ്പം ഉത്തുംഗ ഭാവനകൾ വരിച്ചു. കാര്യവും കവിതയും കൽപ്പനയും യാഥാർത്ഥ്യവും വാജ്‌പേയിയിൽ ജ്വലിച്ചു. അസാധാരണമായിരുന്നു അദ്ദേഹത്തിൽ ഒന്നിച്ചു കണ്ടിരുന്ന ലാളിത്യവും ഗരിമയും.”കാം അധൂരി ഹെ…” (കർമ്മം പകുതിയേ കഴിഞ്ഞുള്ളു)- അടൽ ബിഹാരിയുടെ ജീവിത നേട്ടവും അസംതൃപ്തിയും അതായിരുന്നു. അത് കവിതകളിലും പ്രസംഗങ്ങളിലും വഴി പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ കടുത്ത, അതിതീവ്രമായ വിശ്വാസമായിരുന്നു, ബാക്കി പകുതിയേ ഉള്ളുവെന്ന ആശ്വാസവും അത് പൂർത്തിയാക്കാൻ കഴിയുമെന്ന ദൃഢബോധത്തിൽ.
ഒരു കവിതയിൽ ഇങ്ങനെ എഴുതി: ‘ആഗസ്ത് പതിനഞ്ചെന്ന ദിനം പറയുന്നു, സ്വാതന്ത്ര്യം ഇനിയും പാതിയാണെന്ന്…സ്വപ്‌നം സഫലമാകാതെ ബാക്കിയാണെന്ന്, രാഖീശപഥം പൂർത്തിയായില്ലെന്ന്….’ അങ്ങനെ നീളുന്ന കവിതയുടെ ഒടുക്കം ഇങ്ങനെയാണ്…’ ഖണ്ഡിത ഭാരതമഖണ്ഡിതമാക്കും നാളുകളേറെ വിദൂരത്തല്ല, ഗിൽജിത്തുമുതൽ ഗാരോ നിരകൾ വരെയും സ്വാതന്ത്ര്യംകൊണ്ടാടും’ എന്ന്. അങ്ങനെ കർമ്മത്തിന്റെയും ധർമ്മത്തിന്റെയും വിശ്വാസത്തിന്റെയും ആൾരൂപമായിരുന്നു അടൽ ബിഹാരി.
പ്രതിപക്ഷ നേതാവായിരിക്കെ വാജ്‌പേയി നടത്തിയ പാർലമെന്റ് പ്രസംഗങ്ങളുണ്ട്. പാർട്ടി നേതാവായിരിക്കെ പ്രഖ്യാപിച്ച നയ നിലപാടുകളുണ്ട്. പ്രധാനമന്ത്രിയായിരിക്കെ അവതരിപ്പിച്ച പദ്ധതി-പരിപാടികളുണ്ട്. ദുർഭരണത്തിലൂടെ ദിശമാറിപ്പോയ ഭാരതമെന്ന കപ്പലിനെ നേർച്ചാലിലേക്ക് തിരിച്ചുകൊണ്ടുവന്ന കഠിനാധ്വാനിയായ കപ്പിത്താനായിരുന്നു വാജ്‌പേയി. അതിന് കരുത്തുകാട്ടേണ്ടിടത്ത് അതും കരുണ വേണ്ടപ്പോൾ അതും കാർക്കശ്യം വേണ്ടിവന്നപ്പോൾ കാർക്കശ്യവും അദ്ദേഹം പ്രകടിപ്പിച്ചു. വാജ്‌പേയി എന്ന ‘സ്‌റ്റേറ്റ്‌സ്മാൻ,’ വാജ്‌പേയി ‘ഡോക്ട്രീൻ,’ വാജ്‌പേയി ‘ദ് പൊളിറ്റീഷൻ,’ വാജ്‌പേയി എന്ന ‘വികാസ് പുരുഷ്’ എന്നെല്ലാം ആൾക്കാർ കൊണ്ടാടിയപ്പോൾ പുഞ്ചിരിക്കും പൊട്ടിച്ചിരിക്കുമിടയിലൊരു ‘വാജ്‌പേയി മോഡിൽ’ കണ്ണിറുക്കിക്കൊണ്ട്, കൈമലർത്തി, കൈകറക്കി തലയിളക്കി അദ്ദേഹം പറഞ്ഞു, ”മേം സിർഫ് ഏക് ഇൻസാൻ ഹും”- ഞാൻ ഒരു വെറും മനുഷ്യനാണ്… പലരും ഒരു മനുഷ്യനെങ്കിലുമാകാൻ പിന്നെയും ഏറെ വളരേണ്ടതായുള്ള കാലത്തായിരുന്നു അത്.
പ്രധാനമന്ത്രി വാജ്‌പേയി, ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, പിഎംഒയുടെ ചുമതലയിൽ പ്രമോദ് മഹാജൻ, ബിജെപി അദ്ധ്യക്ഷനായി ജന കൃഷ്ണമൂർത്തി, പാർട്ടി സെക്രട്ടറിമാരായി ഗോവിന്ദാചാര്യ, നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, മന്ത്രിമാരായി ജസ്വന്ത് സിങ്, അനന്തകുമാർ, സുഷമാ സ്വരാജ്… പാർട്ടിയും സർക്കാരും സംയുക്തമായി എങ്ങനെ ഭരണനിർവഹണത്തിൽ ഊടും പാവുമായി നിന്ന് പട്ടുകാലം നെയ്‌തെടുക്കാമെന്ന് തെളിയിക്കുകയായിരുന്നല്ലോ അവർ. രാഷ്‌ട്രപതിയായി ഡോ.എ.പി.ജെ. അബ്ദുൾ കലാം, എൻഡിഎ മുന്നണി കൺവീനറായി ജോർജ് ഫെർണാണ്ടസ്, ആസൂത്രണ കമ്മീഷനിൽ കെ.സി. പാന്ത്, മന്ത്രിമാർ ഓരോരുത്തരും മികച്ചവർ, ആദ്യവട്ടം മന്ത്രിയെന്ന കുറവൊന്നും ആരും കാണിച്ചില്ല. അവർക്ക് ഉപദേശം നൽകി വാജ്‌പേയി വഴികാട്ടി.
വാജ്‌പേയി നയിച്ചത് ഒരു കൂട്ടുകക്ഷി സർക്കാർ ആയിരുന്നുവെന്ന് ഘടകകക്ഷികൾ ഇടയ്‌ക്കിടെ കൊച്ചുകൊച്ചു കലഹങ്ങൾ ഉണ്ടാക്കി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ”നമ്മൾ പല വിശ്വാസവും രാഷ്‌ട്രീയവും ഉള്ളവരായിരിക്കാം, പക്ഷേ നമ്മുടെ രാജ്യവികസന നയം ഒന്നാണെന്ന്” ഓർമിപ്പിച്ച് അവരെ ഒന്നിപ്പിച്ചുനിർത്തി. ഏകകക്ഷി ഭരണത്തിൽനിന്ന് കൂട്ടുകക്ഷി ഭരണത്തിലേക്ക് രാജ്യം മാറിയപ്പോൾ പലരും നിരീക്ഷിച്ചു, ദുർബല ഭരണമായിരിക്കുമെന്ന്. പക്ഷേ 13 മുതൽ 20 വരെ കക്ഷികളെ ഒന്നിപ്പിച്ച് വാജ്‌പേയി ഭരണനൈപുണി കാട്ടി. വിഷൻ 2020 എന്നൊരു രാജ്യ വികസന പദ്ധതി അന്ന് തയാറാക്കി, അടിസ്ഥാന സൗകര്യ വികസനമെന്ന അജണ്ട അവതരിപ്പിച്ചു, സാങ്കേതിക മുന്നേറ്റത്തിന് സാധ്യമായ വഴിയെല്ലാം തുറന്നു, യുവാക്കൾക്കായി പദ്ധതികൾ അവതരിപ്പിച്ചു. അണുശക്തിപരീക്ഷിച്ച് രാഷ്‌ട്രത്തിന്റെ കരുത്തുകാട്ടി, ലോകരാജ്യങ്ങളുടെ ഉപരോധം അവഗണിച്ച്, അവ അതിജീവിച്ചു; അങ്ങനെ സ്വാശ്രയത്വം ഭാരതത്തിന് സാധ്യമാണെന്ന് തെളിയിച്ചു. അയൽ രാജ്യത്തിന്റെ ദുസ്സാഹസത്തിനെ യുദ്ധം ചെയ്ത് തോൽപ്പിച്ചു. അഴിമതിയും വർഗീയതയും ഭീകരവാദവും ചെറുക്കപ്പെടേണ്ടതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. വികസനത്തിന്റെ പഴഞ്ചൻ നിർവചനം മാറ്റിയെഴുതി. ”കാം അധൂരി ഹെ” എന്ന കാഴ്ചപ്പാടിൽ അടുത്ത പകുതിക്കുള്ള വിശാല പദ്ധതികളായിരുന്നു വാജ്‌പേയിയുടേത്. ഭാരതത്തിന്റെ സദ്ഭരണത്തിന് അടിത്തറയിട്ട് പുതിയ വൻ ചുവടുവെയ്പ്പുകൾ നടത്തി. സ്വരാജ്, സുരാജ് എന്ന ആശയത്തിലൂടെ അഴിമതിക്ക് അറുതിയെന്ന നയമെടുത്തു. ഇന്ന്, വാജ്‌പേയി കെട്ടിപ്പൊക്കിയ അടിത്തറയിലും പടികളിലും മേൽപ്പടികൾകെട്ടി രണ്ടാം പകുതിയുടെ ആദ്യപകുതി പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ് നരേന്ദ്ര മോദി; വാജ്‌പേയി ഭരണത്തിന്റെ പിന്നണിയിലെ പ്രവർത്തകരിൽ പ്രമുഖനായിരുന്ന ഒരാൾ; വാജ്‌പേയിയുടെ തലോടലും താക്കീതുകളും കിട്ടിയി വളർന്നിട്ടുള്ള അനവധി ബിജെപി നേതാക്കളിൽ ഒരാൾ.
വാജ്‌പേയിയുടെ സ്വപ്നങ്ങൾ പൂർത്തിയാക്കിയെന്ന മോദിയുടെ സമാധാനത്തിൽ പ്രധാനമാണ് ‘മുത്വലാഖി’ന്റെ വിലക്ക്. മറ്റൊന്നാണ് ‘കശ്മീരിലെ 370 റദ്ദാക്കൽ’. ഏറ്റവും മുഖ്യമാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിർമ്മാണം. രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രിയായിരിക്കെ വാജ്‌പേയി നടതിയ പ്രസ്താവന ഏറെ വിവാദമായി. ഒരു ചരിത്ര പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങ്; പാർലമെന്റ് ഹൗസിൽ, ഒരു ഉച്ച നേരം. ഞങ്ങൾ കുറച്ചുപേരൊഴിച്ചാൽ മാധ്യമപ്രവർത്തകരും അത്രയേറെ ഉണ്ടായിരുന്നില്ല. പ്രസംഗത്തിനിടെ പ്രധാനമന്ത്രി അവിടെയും പറഞ്ഞു, ”കാം അധൂരി ഹെ…” തർക്കമന്ദിരം തകർന്ന് ശ്രീരാംലാലാ വിഗ്രഹം താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയുന്നകാലമായിരുന്നു. അത് പ്രതിപക്ഷം വിവാദമാക്കി. പ്രധാനമന്ത്രി ആരുടെ പക്ഷത്ത് എന്നായിരുന്നു ചോദ്യം. വിവാദത്തിനൊടുവിൽ വാജ്‌പേയി പറഞ്ഞു: അതെ, അയോധ്യാ വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങൾ പാതിവഴിയിലാണ്. ചർച്ചകൾ നടക്കുന്നു. സമവായം വേണം, അതാണെന്റെ വഴി. കോടതിയും കേസുമായി എറെക്കാലം നീട്ടിക്കൊണ്ടു പോകേണ്ടതല്ല അത്. നമുക്ക് മറ്റു പല കാര്യങ്ങളും ഇതുപോലെ ഒന്നിച്ചു നിന്ന് ചെയ്യേണ്ടതുണ്ട്. സമവായം അതാണ് മാർഗ്ഗം. 2002 ൽ ആയിരുന്നു ആ വിവാദമെന്ന് ഓർമ്മ. 21 വർഷം കഴിയുമ്പോൾ, ഡിസംബർ 25ന്, വാജ്‌പേയിയുടെ ജന്മദിനത്തിൽ, മറ്റൊരു ‘സദ്ഭരണ ദിനം’കൂടി കടന്നു വരുമ്പോൾ, അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം സജ്ജമാകുമ്പോൾ ലോകത്തേതന്നെ അസാധാരണരായ രാഷ്‌ട്രീയ-ഭരണ പ്രമുഖരിൽ ഒരാളായ വാജ്‌പേയിയുടെ ഓർമ്മകൾ ആർക്കും പുതിയൊരാവേശം നൽകുകതന്നെ ചെയ്യും.
എഴുതിയത്
കാവാലം ശശികുമാർ
ഡെപ്യൂട്ടി എഡിറ്റർ – ജന്മഭൂമി