തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതനയാണെന്നും തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നതിലും പോലീസ് പൂർണമായും പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. അനിയന്ത്രിതമായ തിരക്കിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പമ്പ മുതൽ സന്നിധാനം വരെ 18 മണിക്കൂർ നീണ്ട കാത്തിരിപ്പാണ് അയ്യപ്പഭക്തർ അനുഭവിക്കുന്നത്. അയ്യപ്പൻമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സ്വാമിമാരുടെ വാഹനങ്ങൾ 10-12 മണിക്കൂറാണ് ബ്ലോക്കിൽ കിടക്കുന്നത്. 26-30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കഷ്ടപ്പാടുകൾ സഹിച്ചാണ് അയ്യപ്പഭക്തർ ദർശനം നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭക്തർക്ക് ടോയ്‌ലറ്റുകളോ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഭക്തരുടെ പണത്തിൽ മാത്രമാണ് ദേവസ്വം ബോർഡിന്റെ കണ്ണെന്നും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മനുഷ്യത്വവിരുദ്ധമായ സമീപനത്തിനെതിരെ ശക്തമായ ജനവികാരം ഉയുമെന്നും ആദ്ദേഹം പറഞ്ഞു.















