ലക്നൗ : പാലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കി ഇസ്രായേൽ . ഉത്തർപ്രദേശിൽ നിന്ന് 40,000 നിർമ്മാണ തൊഴിലാളികളാണ് വരും ദിവസങ്ങളിൽ ഇസ്രായേലിലേക്ക് പറക്കുക .
തൊഴിൽ-സേവന ആസൂത്രണ വകുപ്പാണ് ഇതിനായി നടപടികൾ ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ ജില്ലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ 40,000 നിർമ്മാണ തൊഴിലാളികളാണ് പോകുക . ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇസ്രായേൽ എല്ലാ ഫലസ്തീനികളുടെ വർക്ക് പെർമിറ്റുകളും റദ്ദാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികളുടെ വലിയ പ്രതിസന്ധിയാണ് അവിടെ ഉടലെടുത്തിരിക്കുന്നത്. പല മേഖലകളിലുള്ളവരെയാണ് ഇസ്രായേലിന് ഇപ്പോൾ ആവശ്യം.
നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഇന്റർനാഷണൽ മുഖേനയാണ് നിർമാണ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുക. പോകാൻ ആഗ്രഹിക്കുന്നവർക്ക് ജോലി പരിചയവും ഹൈസ്കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതൽ 45 വയസ്സ് വരെയാണ്.
ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികൾക്ക് എല്ലാ മാസവും 6100 ഇസ്രായേലി ന്യൂ ഷെക്കൽ കറൻസി വേതനമായി ലഭിക്കും. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം ഒന്നരലക്ഷം രൂപയോളം വരും. നിർമ്മാണ ജോലികൾ, പെയിന്റിംഗ്, വെൽഡിംഗ്, ഷട്ടറിംഗ്, ടൈൽസ് ആർട്ടിസൻസ് തുടങ്ങി ഇസ്രായേലിലേക്ക് പോകുന്ന എല്ലാ തൊഴിലാളികൾക്കും ഇസ്രായേൽ സർക്കാർ താമസസൗകര്യം നൽകും.
കാൺപൂരിൽ ലേബർ കമ്മീഷണർ മാർക്കണ്ഡേ ഷാഹിയുടെ നേതൃത്വത്തിൽ ഒരു വെർച്വൽ മീറ്റിംഗ് നടത്തുകയും എല്ലാ തൊഴിൽ മേഖലകളിലെയും ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് പരിശീലനം നൽകി ഇസ്രായേലിലേക്ക് അയക്കും. ഇതിന്റെ തയ്യാറെടുപ്പിനായി അഡീഷണൽ ലേബർ കമ്മീഷണർ കൽപന ശ്രീവാസ്തവ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്.