തിരുവനന്തപുരം: ആറു മാസ വാഹനപുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി തിരുത്തി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ അനുവദിച്ച 12 മാസം കാലാവധിയായി ഉത്തരവിറക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഭാരത് സ്‌റ്റേജ് 4 വാഹനങ്ങളുടെ കാലാവധിയാണ് നീട്ടിയത്.
2022-ൽ പുകപരിശോധന കേന്ദ്രത്തിന്റെ നടത്തിപ്പുകാർ ഗതാഗത മന്ത്രി ആന്റണി രാജുവിന് പുകപരിശോധന സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കി കുറയ്‌ക്കാൻ നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ച്് മന്ത്രി നേരിട്ടാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള 12 മാസത്തെ കാലാവധി ആറു മാസമായി വെട്ടിക്കുറച്ചത്.
സമയപരിധി കുറയ്‌ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് കാലാവധി കുറച്ചതെന്നും ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സമയപരിധി കുറച്ചതെന്ന് വ്യക്തമായിട്ടില്ലായിരുന്നു. കാലാവധിയെ കുറിച്ച് വിദഗ്ധസമിതി പഠനങ്ങൾ നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. എന്നാൽ അതും ഉണ്ടായിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണ് ഹൈക്കോടതി കേന്ദ്രം അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാൻ സംസ്ഥാനത്തിനോട് നിർദ്ദേശിച്ചത്.