ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)ക്കെതിരായ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) നിർണായക മുന്നേറ്റം. പിഎഫ്ഐ ചെയർമാൻ ഒ.എം.എ സലാം, സ്ഥാപക ചെയർമാൻ ഇ.എം അബൂബക്കർ എന്നിവരുൾപ്പെടെ 20 നേതാക്കൾക്കും സംഘടനയ്‌ക്കുമെതിരെ യുഎപിഎ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി ഡൽഹിയിലെ പട്യാല ഹൗസ് എൻഐഎ പ്രത്യേക കോടതി. കേസിന്റെ വിചാരണ ജൂലൈ 29 മുതൽ ആരംഭിക്കും.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുക, തീവ്രവാദ സംഘടനയ്‌ക്കായി പണം സമാഹരിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2022ലെ രാജ്യവ്യാപക റെയ്ഡിൽ അറസ്റ്റിലായവർ
2022 സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് എൻഐഎ പിഎഫ്ഐയുടെ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ പിഎഫ്ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് 2022 ഏപ്രിൽ 13-ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
‘ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ ഗൂഢാലോചന’ നടത്തിയെന്ന കേസിൽ ജൂൺ 5-ന് കോടതി നിർണ്ണായക നീരീക്ഷണം നടത്തിയിരുന്നു. പിഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ഇന്ത്യയിൽ ശരിഅത്ത് നിയമപ്രകാരമുള്ള ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയതിനേ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
യുഎപിഎ പ്രകാരമുള്ള ഗുരുതര വകുപ്പുകൾ
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, സമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ എന്നീ വകുപ്പുകൾക്കൊപ്പം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പ്രകാരമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, തീവ്രവാദ ഗൂഢാലോചന, തീവ്രവാദ സംഘടനയിലെ അംഗത്വം, റിക്രൂട്ട്മെന്റ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചതിനെ തുടർന്നാണ് പ്രത്യേക കോടതി കുറ്റം ചുമത്തി വിചാരണയ്‌ക്ക് ഉത്തരവിട്ടത്. കേസിന്റെ വിചാരണ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഭീകരവിരുദ്ധ കേസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.















