കവരത്തി: ലക്ഷദ്വീപിന്റെ വലിപ്പം ചെറുതാണെങ്കിലും ഇവിടുള്ളവരുടെ ഹൃദയം വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷദ്വീപിലെ കവരത്തിയിൽ 1,156 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിലുള്ള ജനങ്ങളുടെ സ്നേഹം എന്നെ അതിശയപ്പെടുത്തുന്നു. എല്ലാവർക്കും നന്ദി പറയാൻ ഈ നിമിഷം ഞാൻ ആഗ്രഹിക്കുകയാണ്. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പാർട്ടിയുടെ വികസനത്തിന് മാത്രമാണ് അവർ മുൻഗണന നൽകിയിരുന്നത്. അതിർത്തി പ്രദേശങ്ങളിലുള്ളവരെയോ ഒറ്റപ്പെട്ട് ജീവിക്കുന്നവരെയോ അവർ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ബിജെപി അധികാരത്തിലെത്തിയത് മുതൽ കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചു. അതിർത്തി പ്രദേശങ്ങളുടെ വികസനത്തിന് സർക്കാർ മുൻഗണന നൽകി.
2020-ൽ ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ100 മടങ്ങ് ഉയർന്ന വേഗതയിലാണ് ഇവിടെ ഇന്റർനെറ്റ് ലഭ്യമാകുന്നത്. ഇന്ന് ലക്ഷദ്വീപിലെ ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നുണ്ട്. ലക്ഷദ്വീപിന്റെ സുസ്ഥിര വികസനത്തിന് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്- പ്രധാനമന്ത്രി പറഞ്ഞു.