എറണാകുളം: ഖജനാവിൽ ചില്ലക്കാശില്ലെങ്കിലും, നടപ്പാകില്ലെന്ന് ഉറപ്പായ പദ്ധതിക്ക് സംസ്ഥാന സർക്കാർ നൽകിയത് 65.65 കോടി രൂപ. സിൽവർലൈൻ ഒരിക്കലും സാധ്യമികില്ലെന്ന് അറിയാമായിരുന്നിട്ടും കൺസൾട്ടിങ് ഫീസിനത്തിൽ മാത്രം 33 കോടിയാണ് സർക്കാർ നൽകിയത്.
ഇത് കൂടാതെ പാരിസ്ഥിതിക പഠനത്തിന് 79 ലക്ഷവും സർവേയ്ക്കായി മൂന്നു കോടിയും സർവേക്കല്ല് ഇടുന്നതിന് ഒരു കോടിയും മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും പൊതുപ്രവർത്തനങ്ങൾക്ക് ആറു കോടിയും ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടിയും ചെലവിട്ടു.
പദ്ധതിക്കാവശ്യമായ കേന്ദ്രാനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്ട് റിപ്പോർട്ടോ ഇല്ലാതെയാണ് ഈ കോടികൾ സംസ്ഥാന സർക്കാർ പൊടിച്ചത്. 65,000 കോടി രൂപയ്ക്കു പൂർത്തിയാക്കുമെന്നായിരുന്നു പിണറായി സർക്കാർ ആദ്യം പറഞ്ഞത്.
റെയിൽവേ വികസനത്തിന് തടസ്സമാകുന്നതിനാൽ സിൽവർലൈനിന് ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന് ദക്ഷിണ റെയിൽവെ ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. 183 ഹെക്ടർ റെയിൽവെ ഭൂമിയാണ് സിൽവർലൈനിനായി വേണ്ടത്. കോഴിക്കോട്ടും കണ്ണൂരും സിൽവർലൈൻ സ്റ്റേഷനു കണ്ടെത്തിയ സ്ഥലമാകട്ടെ മറ്റു പദ്ധതികൾക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ളതുമാണ്.