കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം തയ്യാറായി. ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. അടുത്ത ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി ഉന്നതതല യോഗം നടന്നു. മോചനദ്രവ്യം മോഹിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.
ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകളാണ് കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ചുമഴ്ത്തിയിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടു പോകൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികൾ അറസ്റ്റിലായി 50 ദിവസം കഴിഞ്ഞെങ്കിലും ജാമ്യാപേക്ഷ ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ വിചാരണ കഴിയും വരെ പ്രതികൾ ജയിലിൽ തുടരേണ്ടി വരും.
കേസിൽ പത്മകുമാറും ഭാര്യയും മകളും മാത്രമാണ് പ്രതികൾ. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനാണ് ഏക ദൃക്സാക്ഷി. നൂറിലേറെപ്പേരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളാണ് ഏറെയും. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ തെളിവുകളായി സമർപ്പിക്കും. പ്രതികൾ കാറിൽ കുട്ടിയുമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പ്രതികളുടെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിനും തെളിവുകളുണ്ട്.