ചെന്നൈ: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി റെയിൽവേ ബോർഡ്. ഇതിനോടനുബന്ധിച്ച് ആദ്യഘട്ടത്തിൽ റൂട്ട് മാപ്പ് തയാറാക്കി. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദ്-മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
രണ്ടാമത്തെ ബുള്ളറ്റ് ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനുള്ള റൂട്ട് മാപ്പാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്നും ബെംഗളൂരു മുഖേന മൈസൂരുവിലേക്ക് പോകുന്ന ട്രെയിനിന് ഒമ്പത് സ്റ്റോപ്പുകളാകും ഉണ്ടാകുക. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും ട്രെയിൻ സർവീസ് നടത്തുക. എന്നാൽ ഒമ്പത് സ്റ്റോപ്പുകളുള്ളതിനാൽ ശരാശരി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായിരിക്കും.
സ്റ്റാൻഡേർഡ് ഗേജിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള റെയിൽപാത നിർമ്മിക്കുക. ബുള്ളറ്റ് ട്രെയിനിൽ 750 പേർക്കാകും യാത്ര ചെയ്യാനാകുക. ചെന്നൈ, പൂനമല്ലി, ആർക്കോണം, ചിത്തൂർ, ബംഗാരപ്പേട്ട, ബെംഗളൂരു, ചന്നപട്ടണ, മാണ്ഡ്യ. മൈസൂരു എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ബുള്ളറ്റ് ട്രെയിൻ നിർത്തിയിടാനാകുന്ന രീതിയിൽ പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു.