അയോദ്ധ്യ: തന്റെ ജീവിതകാലത്ത് രാമക്ഷേത്രം യാഥാർത്ഥ്യമായിക്കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയോദ്ധ്യ രാജാവ് ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര. രാംലല്ലയുടെ പ്രതിഷ്ഠ പൂർത്തിയാകുന്നതോടെ ക്ഷേത്ര നഗരമായ അയോദ്ധ്യ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്നും വ്യക്തമാക്കി. രാജ കുടുംബാംഗമായ ഇദ്ദേഹം രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം കൂടിയാണ്.
” പ്രഭു ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് എന്റെ ജീവിതകാലത്ത് സാക്ഷിയാകാനാകുമെന്ന് ഒരിക്കലും കരുതിയില്ല. പ്രതാപവും തിളക്കവും നഷ്ടപ്പെട്ട അയോദ്ധ്യയായിരുന്നു ഇതുവരെ. എന്നാൽ ഇന്ന് ആ ശാപമെല്ലാം നീങ്ങുകയാണ്. രാമജന്മഭൂമി അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.
” ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് അയോദ്ധ്യ ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമായതോടെ വിമാനങ്ങളും ഇവിടെയിറങ്ങുന്നു. വൈകാതെ തന്നെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അയോദ്ധ്യയിൽ ഹെലികോപ്ടർ സേവനങ്ങളും ആരംഭിക്കും. വിശ്വാസികളും വിനോദ സഞ്ചാരികളും ഇവിടേക്ക് എത്തുന്നത് വഴി ബിസിനസ്, തൊഴിൽ അവസരങ്ങളും വർദ്ധിക്കും. പ്രതിദിനം ഒരു ലക്ഷത്തോളം തീർത്ഥാടകർ അയോദ്ധ്യയിൽ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തരുടെ സൗകര്യാർത്ഥം അയോദ്ധ്യയിൽ റോഡ്-റെയിൽ വികസനവും അനുദിനം നടന്നു കൊണ്ടിരിക്കുകയാണെന്നും” മോഹൻ പ്രതാപ് മിശ്ര പറഞ്ഞു.