ബെയ്ജിംഗ്: ചൈനയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയുടെ ദക്ഷിണ മേഖലയായ ഷിൻജിയാങിലാണ് ഉണ്ടായത്. ആളപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. കെട്ടിടങ്ങൾക്കും കേടുപാടുകൾ രേഖപ്പെടുത്തിയിട്ടില്ല.
ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ ഉച്ച്ടർപാൻ കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. തുടർന്ന് ഡൽഹിയുടെ പലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. രാത്രി 11.30ഓടെയാണ് ഡൽഹിയിൽ നേരിയ തോതിൽ പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയത്. കസാഖിസ്ഥാൻ, കിർഗിസ്ഥാൻ രാജ്യങ്ങളിലും പ്രകമ്പനങ്ങൾ രേഖപ്പെടുത്തി. 6.2 തീവ്രതയിലാണ് കിർഗിസ്ഥാൻ മേഖലയിൽ ഭൂചലനമുണ്ടായത്.
ചൈനയിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ 14 തുടർചലനങ്ങളും രേഖപ്പെടുത്തി. ഇതിൽ രണ്ടെണ്ണം 5.0 തീവ്രതയ്‌ക്ക് മുകളിലാണ്. കസാഖിസ്ഥാൻ അതിർത്തിയിൽ ഉയിഗുർ മുസ്ലീം വിഭാഗക്കാർ വസിക്കുന്ന മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇവിടെ -18 ഡിഗ്രിയായിരുന്നു താപനില.















