കൊല്ലം: പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യാ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചായിരിക്കും കേസ് അന്വേഷിക്കുക. അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേൽ ഉദ്യോഗസ്ഥനും പങ്കുണ്ടെന്നും കാരണക്കാരായവരെ ഒഴിവാക്കി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
അനീഷ്യയുടെ ആത്മഹത്യയിൽ വസ്തുതാ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകരും അഭിഭാഷകരും രംഗത്തെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം. ഡിഡിപി അന്വേഷണത്തിന് പകരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷണം നടത്തണം. അരോപണ വിധേയനായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
അനീഷ്യയുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരുടെയും മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ശബ്ദരേഖയിൽ പറയുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പരസ്യമാക്കി തന്നെ അപമാനിക്കുകയാണെന്നും ജോലി ചെയ്യാത്തവർക്ക് പോലും പ്രോത്സാഹനമാണ് മേലുദ്യോഗസ്ഥൻ നൽകുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു. അനീഷ്യ സുഹൃത്തുകൾക്ക് അയച്ച വാട്സ്ആപ്പ് ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും മാനസികമായി വളരെയധികം പിരിമുറുക്കമുണ്ടെന്നും ഇതിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അനീഷ്യയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ കയറിയ അനീഷ്യ ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദം അനീഷ്യയെ വളരെയധികം ബാധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. കഴിഞ്ഞ 9 വർഷമായി പരവൂർ കോടതിയിൽ എപിപിയായി ജോലി ചെയ്തു വരികയായിരുന്നു അനീഷ്യ. സമൂഹമാദ്ധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പ് സ്റ്റാറ്റസ് ഇട്ടതിനു ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.