വയനാട്: ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കരടി ബത്തേരി കോടതി വളപ്പിലെത്തി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കോടതി വളപ്പിൽ കരടി എത്തിയത്. റോഡിലൂടെ എത്തിയ കരടി കോടതി വളപ്പിലേക്ക് കടക്കുന്നത് സമീപവാസിയായ ഒരാളാണ് കണ്ടത്. കോളിയാടി ഭാഗത്തേക്ക് കരടി മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പോലീസും സ്ഥലത്തെത്തിയിരുന്നു. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം കരടിയെ കാടുകയറ്റിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. അർദ്ധരാത്രിയോടെയാണ് കരടിയെ വനംവകുപ്പ് കാടു കയറ്റിയത്. കാൽപ്പാടുകൾ പിന്തുടർന്ന് കരടി പോയ വഴി കണ്ടെത്താൻ ശ്രമിച്ചെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിലാണ് കരടിയെ ആദ്യം കണ്ടത്. പിന്നീട് കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും കരടി അവശനായതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കരടിയെ കാടുകയറ്റിയെന്ന വിവരം ഉദ്യോഗസ്ഥർ പുറത്ത് വിട്ടത്.