കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മടവൂർ വിളക്കാട് സ്വദേശി സജീറാണ് (31) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കടയ്ക്കൽ സ്വദേശിനിയായ പെൺകുട്ടിയെ വർക്കലയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്.
രാത്രി ഏറെ വൈകിയും പെൺകുട്ടി വീട്ടിലെത്താതിനെ തുടർന്ന് വീട്ടുകാർ ചടയമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. ബഡ്സ്കൂൾ അധികൃതർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.
പ്രതി ജോലി ചെയ്തിരുന്ന ബസിലാണ് പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. കുട്ടിയുടെ അവസ്ഥ മനസിലാക്കിയ പ്രതി പ്രണയം നടിച്ച് അടുപ്പത്തിലാവുകയായിരുന്നു. വർക്കല ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
ഇന്ന് വൈകിട്ടോടെയാണ് പ്രതിയുടെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ വർക്കലയിലെത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.