മലപ്പുറം: യുഎഇയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് യുഎഇയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. മലപ്പുറം തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍ (29) ആണ് അറസ്റ്റിലായത്. മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന 1260 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്.
പ്രതിയെ കൂടാതെ സ്വർണം കൈപ്പറ്റാനായി വിമാനത്താവളത്തിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാളെയും പോലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയാണ് അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിന് പുറത്ത് വച്ചാണ് ഇരുവരും പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. തുടർന്ന് നാല് ക്യാപസൂളുകളാക്കി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെടുക്കുകയായിരുന്നു.
വിമാനത്താവളത്തിനകത്തുള്ള ആധുനിക എക്സറേ സംവിധാനങ്ങളും പരിശോധനകളും മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ റിംനാസിനെ പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് പിടികൂടുന്ന 9-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.