എറണാകുളം; ലൈംഗികാതിക്രമ കേസിൽ അഡ്വ. ആളൂരിൽ നിന്നും നിരന്തരം ഭീഷണി ഉയരുന്നുണ്ടെന്ന പരാതിയുമായി യുവതി. പാരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ വേണ്ട നടപടി അധികൃതർ സ്വീകരിക്കുന്നില്ലെന്നും യുവതി ഹൈക്കോടതിയിൽ അറിയിച്ചു. സംഭവത്തിൽ പോലീസിനെ വിമർശിച്ച കോടതി ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറാൻ നിർദ്ദേശിച്ചു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ആവശ്യപ്പെട്ട് അഡ്വ. ആളൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആളൂരിന്റെ മുൻകൂർ ജാമ്യ ഹർജിയിലെ തുടർ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചിട്ടുണ്ട്.
ഭൂമി കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയെത്തിയ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് തരാൻ ഇല്ലെങ്കിൽ സഹകരിച്ചാൽ മതിയെന്നു പറഞ്ഞ് തന്റെ ശരീരത്തിൽ കടന്നു പിടിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭൂമി കേസ് വേഗത്തിലാക്കാൻ 3 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും അഡ്വ. ആളൂർ വാങ്ങിച്ചെടുത്തതായും ബാർ കൗൺസിലിന് യുവതി നൽകിയ പരാതിയിൽ പറയുന്നു. കമ്മീഷണർക്ക് നൽകാനെന്ന പേരിൽ മാർച്ച് 18നും ജഡ്ജിക്ക് നൽകാൻ ജൂൺ 5 നുമാണ് യുവതിയിൽ നിന്നും പണം വാങ്ങിയതെന്നാണ് ആരോപണം. പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ആളൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി താത്കാലികമായി അറസ്റ്റ് നിർത്തി വച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു.