ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മുതലുള്ള അനിതരസാധാരണ മഹദ് വ്യക്ത്വിത്വങ്ങളുടെ ഒരു നീണ്ട നിരയായിരുന്നു ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷപദവികള്‍. അവരെല്ലാം പ്രസിദ്ധരും സ്വന്തം മേഖലകളില്‍ അതീവ പ്രതിഭാശാലികളും ആയിരുന്നു.ജനസംഘം സ്ഥാപിച്ച 1951 ഒക്ടോബര്‍ മുതല്‍ 1967 ഡിസംബറില്‍ കോഴിക്കോട് നടന്ന ചരിത്രപ്രസിദ്ധമായ അഖില ഭാരതീയ സമ്മേളനം വരെ. അദ്ധ്യക്ഷന്മാര്‍ മാറി വന്നു, എങ്കിലും ആപ്പോഴെല്ലാം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയി ഒരാള്‍ മാത്രം. എന്താണ് കോഴിക്കോട് സമ്മേളനത്തിന്റെ പ്രത്യേകത?
1967ല്‍ കോഴിക്കോട് നടന്ന അഖില ഭാരതീയ സമ്മേളനത്തോടെയാണ് ആ സ്ഥിരം സെക്രട്ടറി സ്ഥാനമൊഴിയുന്നത്. സ്ഥാനം ഒഴിഞ്ഞതോ, പാര്‍ട്ടിയുടെ അത്യുന്നത സ്ഥാനമായ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍. പ്രസിഡന്‍റുമാര്‍ മാറി മാറി വരും, പക്ഷേ, ജനറല്‍ സെക്രട്ടറിക്ക് മാറ്റമില്ല എന്നൊരു ചൊല്ല് പോലും ഭാരത രാഷ്‌ട്രീയത്തില്‍ ആ കാലത്ത് ഉണ്ടായി.
രാഷ്ടീയ ലൈംലൈറ്റില്‍ നിന്നു മാറിനില്‍ക്കുക എന്നതായിരുന്നു ആയഥാര്‍ത്ഥ സംഘപ്രചാരകന്റെ ചര്യ. അനുയായികളെയും സഹപ്രവര്‍ത്തകരെയും മുന്നില്‍ നിര്‍ത്തി, അവരെക്കൊണ്ടു കാര്യങ്ങള്‍ ചെയ്യിക്കുക, സ്വയം എപ്പോഴും യവനികയ്‌ക്ക് പിന്നില്‍ നില്‍ക്കുക എന്ന അനിര്‍വചനീയ സംഘടനാ ശൈലിയായിരുന്നു ദീന്‍ ദയാല്‍ജിയുടേത്. ആ സ്വഭാവവിശേഷം അദ്ദേഹത്തിന് കിട്ടിയതോ, താന്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് ഹൃദയത്തില്‍ സ്വീകരിച്ച സംഘസംസ്ക്കാരത്തില്‍ നിന്നും. സംഘപഥമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സംഘ സ്ഥാപകനും ആദ്യസര്‍സംഘചാലകനുമായ പരമ പൂജനീയ ഡോ. കേശവ് ബലിറാം ഹെഡ്ഗെവാര്‍, പരമ പൂജനീയ ദ്വീതീയ സര്‍സംഘചാലക് പ്രൊഫ. ഗുരുജി ഗോള്‍വൽക്കർ തുടങ്ങിയവരുമായി അടുത്തു പെരുമാറാനും പ്രവര്‍ത്തിക്കാനും കിട്ടിയ അസുലഭ അവസരങ്ങള്‍ അദ്ദേഹത്തിന്റെ സ്വയംസേവകത്വത്തെ രൂപപ്പെടുത്തി. അതുകൊണ്ടു തന്നെ, അവരുടെ പ്രവര്‍ത്തനശൈലികള്‍ തന്നെ അദ്ദേഹവും തുടര്‍ന്നു. സ്വയം മുന്നില്‍ നിന്നു ‘തിളങ്ങാതെ’ മറ്റ് പ്രവര്‍ത്തകരെ മുന്നിലേക്ക് കൊണ്ട് വന്നു കൊണ്ട് അവരെ നേതാക്കളാക്കിമാറ്റുന്ന പ്രവര്‍ത്തനരീതിയായിരുന്നു പൂജനീയരായ ഡോക്റ്റര്‍ജിയും ഗുരുജിയും അനുവര്‍ത്തിച്ചത്. ആ ശൈലിയുടെ ഉത്തമ സൃഷ്ടികളാണ് ലോകാരാധ്യരായ അടല്‍ ബിഹാരി വാജ്പേയിജിയും, ലാല്‍ കൃഷ്ണ അദ്വാനിജിയും, നാനാജി ദേശ്മുഖും, സുന്ദര്‍ സിംഗ് ഭണ്ഡാരിജിയും, ഡോ. മുരളീ മനോഹര്‍ ജോഷിജിയും പോലെയുള്ള അതികായര്‍. എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നിലും മസ്തിഷ്ക്കം തന്റേതാണെങ്കിലും ഇതൊന്നും താനല്ല എന്ന ‘വൈരാഗ്യം’ അടിമുടി നിലനിര്‍ത്തിയ മഹനീയ മാതൃകയായിരുന്നു ദീന്‍ദയാല്‍ജിയില്‍ വിളങ്ങി നിന്നത്.
ഒരേ സമയം വ്യക്തിചാരിത്ര്യവും സംഘടനാചാരിത്ര്യവും നിലനിര്‍ത്തികൊണ്ട് സംഘടനാ പ്രവര്‍ത്തനം ചെയ്യുക എന്ന അത്യന്തം ക്ലേശപൂര്‍ണ്ണമായ സംഘടനാശൈലി അദ്ദേഹം ആദ്യാവസാനം പുലര്‍ത്തി. പറയേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും അദ്ദേഹം ഒരിയ്‌ക്കലും മറച്ചു വച്ചില്ല. പക്ഷേ, ഒരിക്കല്‍ പോലും മറ്റുള്ളവരുടെ ഹൃദയം വ്രണപ്പെടുത്തുന്ന ഒരു വാക്കും പോലും പറയാത്ത രാഷ്ടീയ ക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് പൂജനീയ ഗുരുജി ഗോള്‍വല്‍ക്കര്‍ അദ്ദേഹത്തെ അജാത ശത്രു എന്നു വിശേഷിപ്പിച്ചത്. തന്റെ ഇംഗിതങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാതെ അവര്‍ സ്വയം ചെയ്യുന്നു എന്ന മനോഭാവാം അവരില്‍ ഉളവാക്കുന്ന അപൂര്‍വ്വമായ പെര്സ്വാസീവ് (persuasive) സ്കില്ലിന്റെ ഉടമയായിരുന്നു ദീന്‍ ദയാല്‍ജി. അതുകൊണ്ടാണ് കോൺഗ്രെസ്സിന്റെ ഉന്നത നേതാവായ ആചാര്യ കൃപലാനി “ദൈവിക ഗുണങ്ങള്‍” ഉള്ള നേതാവ് എന്ന് ദീന്‍ദയാല്‍ജിയെക്കുറിച്ച് പറഞ്ഞത്.
രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും സംഘകാര്യങ്ങളില്‍ അദ്ദേഹത്തിന് കടുകിട വിട്ടു വീഴ്‌ച്ച ഇല്ലായിരുന്നു. ഒരിക്കല്‍ നാഗ്പൂരില്‍ ഒരു സംഘപരിപാടി ഉണ്ടായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ആ പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നു. ആ പ്രാവശ്യം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചില ജനസംഘ പ്രവര്‍ത്തകര്‍ ഹാജരായിരുന്നില്ല. ദീന്‍ ദയാല്‍ജി കാര്യം അന്വേഷിച്ചു. ഉത്തര്‍പ്രദേശില്‍ തിരെഞ്ഞുടുപ്പുകള്‍ നടക്കുന്നതാണ് കാര്യം എന്നറിഞ്ഞപ്പോള്‍ ദീന്‍ ദയാല്‍ജി ശാന്തനായി തന്നെ തന്റെ അതൃപ്തി അറിയിച്ചു. തിരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ടെങ്കിലും, എപ്പോഴും മുന്‍ഗണന സംഘകാര്യത്തിന് തന്നെ എന്ന് ദീന്‍ ദയാല്‍ജി തറപ്പിച്ചു പറഞ്ഞു. സ്വന്തം ജീവിതത്തില്‍ തന്നെ സംഘകാര്യം എപ്പോഴും നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്ന ദീന്‍ ദയാല്‍ജി എവിടെ സഞ്ചരിക്കുമ്പോഴും ഒരു സന്തത സഹചാരിയെ പോലെ സംഘശാഖാ വേഷമായ കാക്കി ട്രൗസർ അദ്ദേഹത്തിന്റെ ബാഗില്‍ കാണുമായിരുന്നു. എവിടെ യാത്ര ചെയ്യുമ്പോഴും സംഘശാഖ അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഏത് കാര്യവും, രാഷ്‌ട്രീയ കാര്യങ്ങള്‍ പോലും അദ്ദേഹം സംഘത്തിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വ്യാഖ്യാനിച്ചിരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദീന്‍ ദയാല്‍ജിയുടെ സമ്പൂര്‍ണ്ണ ജീവിതവും സംഘമയമായിരുന്നു. അദ്ദേഹത്തിന്റെ ബലിദാനത്തിന് ശേഷം അന്നത്തെ ആദരണീയ സര്‍കാര്യവാഹ് ബാലാസാഹേബ് ദേവറസ്ജി (പിന്നീട് തൃതീയ സര്‍സംഘചാലക്) പറഞ്ഞത് “ദീന്‍ ദയാല്‍ജി ഒരു ‘ആദര്‍ശ’ സ്വയംസേവകനായിരുന്നു” എന്നാണ്.
തിരക്ക് പിടിച്ച രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ദീന്‍ ദയാല്‍ജി വായനയ്‌ക്കും എഴുത്തിനും സമയം കണ്ടെത്തിയിരുന്നു. “ഓര്‍ഗനൈസര്‍” വാരികയില്‍ പതിവായി എഴുതിയിരുന്ന “പൊളിറ്റിക്കല്‍ ഡയറി” എന്ന പംക്തിയ്‌ക്കു വേണ്ടിയുള്ള ആഴ്ച ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നത് പലപ്പോഴും തീവണ്ടി യാത്രകള്‍ക്കിടയിലായിരുന്നു. എഴുത്തിനുള്ള സൗകര്യത്തിനായി അദ്ദേഹം എപ്പോഴും തിരെഞ്ഞെടുത്തത് വേഗത കുറഞ്ഞ തീവണ്ടികളായിരുന്നു. അദ്ദേഹത്തിന്റെ യാത്രാ ബാഗില്‍ എപ്പോഴും ഉണ്ടായിരുന്നത് ഒരു ജോഡി വസ്ത്രവും വായിക്കാനുള്ള പുസ്തകങ്ങളും എഴുതാനുള്ള നോട്ട്ബുക്കും ശാഖ വസ്ത്രമായ കാക്കി ട്രൗസറും മാത്രമായിരുന്നു. ദിവസവും സ്വയം വസ്ത്രം കഴുകി വൃത്തിയാക്കുന്ന സ്വഭാവമായിരുന്നു ദീന്‍ ദയാല്‍ജിയുടേത്.
ലളിതജീവിതം നയിച്ചു കൊണ്ടായിരുന്നു അദ്ദേഹം സാമൂഹ്യ-രാഷ്‌ട്രീയ-സഘടനാ രംഗങ്ങളില്‍ ഉന്നത ഗിരിശൃംഗങ്ങള്‍ നടന്നു കയറിയത്. രാഷ്‌ട്രത്തിന്റെ പരമ വൈഭവം മാത്രം ജീവിത ലക്ഷ്യവും സംഘപഥം ദിനചര്യയുമായി അദ്ദേഹം തന്റെ ധിഷണയും സര്‍ഗ്ഗശക്തിയും വ്യയം ചെയ്തത് സമാജത്തിന് വേണ്ടി മാത്രമായിരുന്നു. ആ യാത്രയില്‍ അദ്ദേഹം കടഞ്ഞെടുത്ത മണിമുത്തായിരുന്നു ‘ഏകാത്മ മാനവദർശനം’. കാലഹരണപ്പെട്ട കാപിറ്റലിസവും (മുതലാളിത്തം) മാര്‍ക്സിസവും അല്ല, ഭാരതത്തിന്റെ താത്വിക അടിത്തറ ‘ഏകാത്മ മാനവദർശനം’ ആണെന്ന് അദ്ദേഹം കണ്ടെത്തി. മനുഷ്യനു മാത്രമല്ല രാഷ്ടത്തിനും ആത്മാവുണ്ടെന്നും അതാണ് ‘ചിതി’ എന്നും അദ്ദേഹം കണ്ടെത്തി. ഈ ആത്മാവിനെ കണ്ടെത്തുമ്പോഴാണ് രാഷ്‌ട്രം പരമ വൈഭവത്തിന്റെ പാതയില്‍ എത്തുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതോടൊപ്പം തന്നെ ആയിരുന്നു “അന്ത്യോദയ” എന്ന പുണ്യ സങ്കല്‍പ്പവും അദ്ദേഹം മുന്നോട്ടു വച്ചത്. വരിയിലെ അവസാനത്തെ വ്യക്തിക്കും നീതിയും ഉത്ക്കര്ഷവും പ്രദാനം ചെയുന്ന പ്രക്രിയയാണ് “അന്ത്യോദയ”. ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും രാജ്യസുരക്ഷയുടെയും ആഭ്യന്തര സുരക്ഷയുടെയും എല്ലാം ഊര്‍ജ്ജസ്രോതസ് ദീന്‍ ദയാല്‍ജിയുടെ ചിന്തകള്‍ തന്നെ.
ദീന്‍ ദയാല്‍ജിക്ക് ഇത്തരമുള്ള ഉന്നത വ്യക്തിത്വം നല്‍കിയത് സംഘ ശാഖ തന്നെ ആയിരുന്നു. സമാജത്തില്‍ നിന്ന് എന്ത് സ്വീകരിക്കാം എന്നതല്ല, സമാജത്തിനു വേണ്ടി എന്ത് സംഭാവന ചെയ്യാം എന്നാണു ചിന്തിക്കേണ്ടത് എന്ന്‍ അദ്ദേഹം ശാഖയില്‍ നിന്ന് പഠിച്ചു. അതുകൊണ്ടാണ് സുവര്‍ണ്ണ മുദ്രയോടെ ഡിഗ്രിയും ബിടിയും പാസ്സായിട്ടും മധ്യഭാരതത്തിലെ രാജാവിന്റെ തൊഴില്‍ വാഗ്ദാനം തള്ളിക്കളഞ്ഞു കൊണ്ട്, സംഘ പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്. ഉത്തർപ്രദേശിലെ ലഖിംപൂര്‍ ജില്ല പ്രചാരകനായാണ് അദ്ദേഹം പ്രചാരക ജീവിതം തുടങ്ങിയത്. പിന്നീടു സ്വര്‍ഗീയ ഭാവു റാവു ദേവറസ്സിന്റെ കീഴില്‍ ഉത്തർപ്രദേശിന്റെ സഹപ്രാന്ത് പ്രചാരക് ആയി നിയമിതനായി. ആ ചുമതല സ്തുത്യര്‍ഹമായി നിര്‍വഹിക്കുമ്പോളായിരുന്നു പുതുതായി രൂപീകരിക്കപ്പെട്ട ഭാരതീയ ജനസംഘതിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടത്.
ജനസംഘത്തെ ‘ബ്രിക്ക് ബൈ ബ്രിക്ക്’ ആയി കെട്ടിപ്പടുക്കുന്നതിലായിരുന്നു പിന്നീട് അദ്ദേഹം തന്റെ ബുദ്ധിയും ഊര്‍ജവും ഉപയോഗിച്ചത്. 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭാരതത്തില്‍ ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ അടിസ്ഥാനത്തില്‍ കൊണ്ഗ്രെസ്സ് കഴിഞ്ഞാല്‍ ഭാരതത്തിലെ രണ്ടാമത്തെ ശക്തമായ രാഷ്‌ട്രീയപാര്‍ട്ടിയായി ജനസംഘം മാറി. പല സംസ്ഥാനങ്ങളിലും ജനസംഘം കൂടി പങ്കാളിയായ സംയുക്ത വിധയാക് ദള്‍ അധികാരത്തില്‍ വന്നു. ലോക സഭയില്‍ സീറ്റ് 35.
ഭാരതത്തിനു തികച്ചും അനുയോജ്യമായ രാജനീതിയും (കക്ഷി രാഷ്ടീയം) രാജ്യനീതിയും സാമ്പത്തിക ശാസ്ത്രവും കണ്ടെത്താനുള്ള ദൗത്യമായിരുന്നു ആ മഹനീയ ജീവിതം. അതിനായി അദ്ദേഹം ഏറ്റവം താഴെക്കിടയിലുള്ള ജനങ്ങളുമായി ഇടപഴകി. അവരെപ്പോലെ ജീവിച്ചു. കാര്യാലയങ്ങള്‍ക്ക് പുറത്തു, കീറി തുന്നിക്കൂട്ടിയ ചെരിപ്പ് കണ്ടാല്‍ ദീന്‍ ദയാൽജി അകത്തു കാണും എന്ന് പ്രവര്‍ത്തകര്‍ പറയുമായിരുന്നു. മുടി ക്രോപ് ചെയ്യിക്കാന്‍ ഇറങ്ങിയാല്‍ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കാണെങ്കില്‍ അദ്ദേഹം ‘ഗല്ലി’ (ഇടവഴി) വലിയ കല്ലില്‍ (കസേരക്ക് പകരം) കസ്റ്റമറെ ഇരുത്തി മുട്ടി വെട്ടിക്കൊടുത്തിരുന്ന പാവം ബാര്‍ബറെ കൊണ്ട് ക്രോപ് ചെയ്യിപ്പിച്ചു. ഈ അവസരം എല്ലാം അദ്ദേഹം ഉപയോഗിച്ചത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുളളവരുടെ പ്രശ്നങ്ങളും അവരുടെ ഇക്കൊണോമിക്സും പഠിക്കാനായിരുന്നു. ഇതായിരുന്നു ഏകാത്മ മാനവ ദര്‍ശനത്തിന്റെ ആദ്യ പാഠങ്ങള്‍.
ദീന്‍ ദയാല്‍ ഉപാദ്ധ്യായ എന്ന അപൂര്‍വ്വ രാഷ്‌ട്രീയ നേതാവിന്റെ വളര്‍ച്ചയും ജനസംഘം കേന്ദ്ര ഭരണത്തിന്റെ അടുക്കലോളം എത്തുന്ന പ്രതീതി ഉളവാക്കിയ ഞെട്ടലുമാണ് ആ ജീവിതം ഇനി മുന്നോട്ടു പോവാന്‍ പാടില്ല എന്ന ആലോചന രാഷ്‌ട്ര വിരുദ്ധ ശക്തികളുടെ ചിന്തകളില്‍ അങ്കുരിപ്പിച്ചത്. അതിന്റെ ഫലമായാണ് 1968 ഫെബ്രുവരി 11ന് രാത്രിയുടെ മറവില്‍ ആ മഹാനായ നേതാവിന്റെ നിരവധി ഒടിവുകളോടെയുള്ള മൃതശരീരം മുഗല്സരായിയിലെ റയില്‍വേ സ്റ്റേഷന് സമീപമുള്ള റയില്‍വേ ട്രാക്കില്‍ കാണാന്‍ ഇടവന്നത്. ആ ദുരൂഹ ഹത്യയുടെ പിന്നാമ്പുറ കഥകള്‍ കണ്ടെത്താന്‍ അന്വേഷണ കമ്മീഷനും കഴിഞ്ഞില്ല. അത്രയേറെ അഗാധമായ ഗൂഡാലോചന അതിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കം.
പിന്നീട് രാജ്യത്തെ നയിച്ച അടല്ജിയും അദ്വാനിജിയും ഇപ്പോള്‍ നയിക്കുന്ന മോദിജിയും എല്ലാം തങ്ങളുടെ മാര്‍ഗദര്ശിയായി കണ്ടതും കണ്ടു കൊണ്ടിരിക്കുന്നതും ദീന്‍ ദയാല്ജിയെ തന്നെ. തന്റെ ഐതിഹാസികമായ അയോധ്യ രഥയാത്ര തുടങ്ങാന്‍ അദ്വാനിജി 1990 ലെ സെപ്തംബര്‍ 25 തന്നെ തെരഞ്ഞെടുത്തത് ആ ദിവസം ദീന്‍ ദയാല്ജിയുടെ ജന്മദിനം ആയതു കൊണ്ടായിരുന്നു.
മഹാത്മാ ഗാന്ധിജി സ്വാതന്ത്യ സമരത്തിന്റെ സുപ്രീം ലീഡര്‍ ആയിരുന്നെങ്കില്‍, സ്വതന്ത്ര ഭാരതം എങ്ങിനെ ആയിരിക്കണം എന്ന് ചിന്തിക്കുന്ന തിങ്ക് ടാങ്കിന്റെ പരമോന്നത ആചാര്യന്‍ ദീന്‍ ദയാല്ജി തന്നെ.
എഴുതിയത്: ടി സതീശൻ
ഫോൺ : 93886 09488