മുംബൈ: ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാളെ പിടികൂടി എൻഐഎ സംഘം. ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനാണ് പിടിയിലായത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് എൻഐഎ സംഘം ഭീകരനെ പിടികൂടിയത്. ഛത്രപതി സംഭാജി നഗറിലെ ഒമ്പത് സ്ഥലങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായി പിടിയിലായ ഭീകരൻ പോലീസിന് മൊഴി നൽകി. ഐഎസ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി ഭീകരർ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുകയും ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്തതായി എൻഐഎ കണ്ടെത്തി.
വിദേശത്തുള്ള ഭീകരസംഘടനകളുമായി ഐഎസിന് അടുത്ത ബന്ധമുണ്ടെന്നും അവരുടെ നിർദ്ദേശ പ്രകാരം ഭീകരാക്രമണം നടത്താൻ പദ്ധതിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന വീഡിയോകളും എൻഐഎ പങ്കുവക്കുന്നുണ്ട്.