തൃശൂർ: ബാങ്ക് അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ 14-നായിരുന്നു സംഭവം. കല്ലംകുന്ന് സ്വദേശി അശോകൻ (51) ആണ് ആത്മഹത്യ ചെയ്തത്. വായ്പാ അടവ് മുടങ്ങിയതിനെ തുടർന്ന് സഹകരണ ബാങ്ക് അധികൃതർ നിരന്തരമായി ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിൽ നിന്നും അശോകൻ കുറച്ചുകാലം മുമ്പ് 3,10000 രൂപ വായ്പയെടുത്തിരുന്നു. ആദ്യം കൃത്യമായി വായപ അടച്ചിരുന്നു. എന്നാൽ അടുത്തിടെയുള്ള കുറച്ച് അടവുകൾ മുടങ്ങിയതോടെ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. പിന്നാലെ വീട്ടിലേക്ക് ജപ്തി നോട്ടിസും അയച്ചു.
ജപ്തിയുടെ കാര്യം അന്വേഷിച്ച് ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ മോശമായാണ് പെരുമാറിയതെന്നും കുടുംബം അറിയിച്ചു. വീട് ജപ്തി ചെയ്യുമെന്നും ഇറക്കി വിടുമെന്നും അശോകനെ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് അശോകൻ ആത്മഹത്യ ചെയ്തത്. അതിന് ശേഷവും ബാങ്ക് അധികൃതർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും അശോകന്റെ ഭാര്യ പ്രമീള പറഞ്ഞു.