ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. 70 വർഷങ്ങൾക്ക് മുമ്പാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത്. ലോകത്തിന്റെ മാറ്റത്തിനും വികസനത്തിനുമൊപ്പം ഐക്യരാഷ്ട്ര സഭയിലും മാറ്റങ്ങളുണ്ടാകണം. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഭാരത സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിത്സോതാകിസിന്റെ പരാമർശം.
ഭാരതത്തെയും അതിന്റെ ജനാധിപത്യ സംവിധാനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 140 കോടി ജനങ്ങളുള്ള ജനാധിപത്യ രാജ്യമാണ് ഭാരതം. ഇവിടുത്തെ തിരഞ്ഞെടുപ്പ് രീതി ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിന് എങ്ങനെ ശക്തമായ സാമ്പത്തിക ശക്തിയായി മാറമെന്ന് ഭാരതം ലോക രാജ്യങ്ങൾക്ക് കാട്ടി കൊടുക്കുന്നു. ജി20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തിയ ഭാരതത്തിന്റെ ശ്രമങ്ങൾ അഭിനന്ദാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മിത്സോതാകിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ- ഗ്രീസ് ബന്ധം ഉഭയകക്ഷി ബന്ധങ്ങൾക്ക് അപ്പുറത്താണെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 2030-ഓടെ ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. കാർഷിക മേഖല മുതൽ പ്രതിരോധവും സാങ്കേതിക വിദ്യയും വരെയുള്ള സഹകരണത്തെ പറ്റിയാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന് ഇരുനേതാക്കളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.