തിരുനൽവേലി: ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയുടെ പുതിയ കേന്ദ്രം തമിഴ്നാട്ടിൽ സ്ഥാപിതമാകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പങ്കുവച്ച പത്രപരസ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പത്രപരസ്യം നൽകുന്ന ഡിഎംകെ സർക്കാർ, രാജ്യത്തിന്റെ അഭിമാനമായ ഇസ്രോയുടെ ശാസ്ത്രജ്ഞരെ അവഹേളിക്കുകയും ചെയ്തുവെന്ന് മോദി കുറ്റപ്പെടുത്തി. പുതിയ സ്പേസ്പോർട്ടിന്റെ പരസ്യത്തിൽ ചൈനീസ് പതാക സ്ഥാപിച്ച റോക്കറ്റായിരുന്നു ഡിഎംകെ സർക്കാർ നൽകിയിരുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ വിമർശനത്തിനാധാരം.
നാടിന് വേണ്ടി പ്രവർത്തിക്കില്ല, പക്ഷെ, മറ്റാരെങ്കിലും ചെയ്ത പ്രവൃത്തിയുടെ അംഗീകാരം സ്വന്തമാക്കുകയും ചെയ്യും. അതാണ് ഡിഎംകെ പാർട്ടി. കേന്ദ്രസർക്കാർ പദ്ധതികൾക്ക് മുകളിൽ സ്വന്തം സ്റ്റിക്കറൊട്ടിക്കുന്നതാണ് ഡിഎംകെയുടെ ശീലം. ഇപ്പോൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ് അവർ. ഇസ്രോയുടെ ലോഞ്ച് പാഡിന് മുകളിൽ ചൈനീസ് സ്റ്റിക്കർ പതിപ്പിച്ച ചിത്രമാണ് ഡിഎംകെയുടെ പുതിയ പരസ്യം. ബഹിരാകാശ മേഖലയിൽ ഭാരതം കൈവരിച്ച പുരോഗതിയെ അംഗീകരിക്കാൻ ഡിഎംകെ ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് പരസ്യം നൽകുന്ന സംസ്ഥാന സർക്കാർ അതിൽ ഐഎസ്ആർഒയുടെ ഒരു ചിത്രം വയ്‌ക്കാൻ പോലും തയ്യാറായില്ല. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ബഹിരാകാശ വിജയം പ്രദർശിപ്പിക്കാൻ ഡിഎംകെ ആഗ്രഹിക്കുന്നില്ല. നമ്മുടെ ബഹിരാകാശ മേഖലയെ, നമ്മുടെ ശാസ്ത്രജ്ഞരെ, നമ്മുടെ നികുതിപ്പണത്തെ എല്ലാം അവർ അധിക്ഷേപിച്ചു. ഡിഎംകെയുടെ ചെയ്തികൾക്കുള്ള ഫലം അവർ അഭിമുഖീകരിക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഭാരതം ആഘോഷിച്ചത്. അതിന് പിന്നാലെ പാർലമെന്റിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. എന്നാൽ എല്ലാ ഡിഎംകെ പ്രതിനിധികളും ഈ വേളയിൽ സഭയിൽ നിന്നും വിട്ടുനിന്നു. നിങ്ങളുടെ വിശ്വാസത്തെ ഡിഎംകെ എത്രമാത്രം നിന്ദിക്കുന്നുണ്ടെന്ന് ഈ പെരുമാറ്റത്തിൽ നിന്നും വ്യക്തമാണ്. ഓരോ ഇന്ത്യൻ പൗരനെയും കുടുംബത്തിലെ അംഗമായി ബിജെപി കണക്കാക്കുമ്പോൾ രാജ്യത്തെ വിഭജിക്കാൻ വേണ്ടിയാണ് കോൺഗ്രസ്-ഡിഎംകെ സഖ്യം പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.