വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ തുറന്നുപറച്ചിലുമായി വിദ്യാർത്ഥിനി. പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാർത്ഥിനെ തല്ലിയതെന്നും വരുന്നവരും പോകുന്നവരും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. ഭയം കാരണമാണ് പുറത്തുപറയാതിരുന്നതെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തി.
സിദ്ധാർത്ഥിന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. പുറത്ത് നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശം. മൃഗീയമായാണ് മർദ്ദിച്ചത്. നൂറുകണക്കിന് വിദ്യാർത്ഥികളുള്ള ഹോസ്റ്റലിന്റെ നടുവിൽ വച്ചാണ് പരസ്യ വിചാരണ നടത്തിയത്. ബെൽറ്റും വയറും ഉപയോഗിച്ചായിരുന്നു തല്ലിയത്.
സിദ്ധാർത്ഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിൽ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കോളേജിലെ ചില എസ്എഫ്ഐ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. മർദ്ദിച്ചിട്ടുണ്ടെങ്കിലും മൂന്ന് ദിവസം ഭക്ഷണം നൽകാതിരുന്നിട്ടില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. മുതിർന്ന സഹോദരങ്ങൾ ഇളയവരെ ഗുണദോഷിക്കും പോലെ മാത്രമായിരുന്നു അത്. കോളേജിന്റെ ചരിത്രത്തിൽ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇവയെ നിഷ്പ്രഭമാക്കും വിധത്തിലുള്ള തുറന്നു പറച്ചിലാണ് വിദ്യാർത്ഥിനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ട 18 പ്രതികൾ പിടിയിലായിട്ടുണ്ട്. നാലിടത്ത് വെച്ചാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മർദ്ദനം, തടഞ്ഞുവയ്‌ക്കൽ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.