തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണം മനപൂർവ്വമല്ലാത്ത നരഹത്യയായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പോസ്്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സിദ്ധാർത്ഥിന്റേത് കൊലപാതകമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. മൗനം വെടിഞ്ഞ് സെക്രട്ടറിയേറ്റിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നെടുമാങ്ങാട്ടെ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധാർത്ഥിനെ എസ്എഫ്ഐ ക്രിമിനലുകൾ ആൾക്കൂട്ട വിചാരണ നടത്തി കൊലചെയ്തതാണ്. അതിനാൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സർക്കാർ തയ്യാറാകണം. കൊലപാതക വിവരം അറിഞ്ഞ വ്യക്തിയായ ഡീനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. മൂന്ന് ദിവസമായി നടത്തിയ അക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. എല്ലാം ഡീനിനും അദ്ധ്യാപക സംഘടനാ നേതാക്കൾക്കും അറിയാമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എല്ലാ വിവരങ്ങളും മറച്ചുവയ്ക്കാൻ ഡീൻ ഉൾപ്പെടെ ശ്രമിച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിപിഎമ്മിന്റെ നിർദ്ദേശമനുസരിച്ചാണ് പാർട്ടിക്കാരിയായ പോലീസ് ഉദ്യോഗസ്ഥയുടെ മകൾ വഴി സിദ്ധാർത്ഥിനെതിരെ വ്യാജപരാതി നൽകിയത്.
ആഭ്യന്തര വകുപ്പിന്റെ തലവനായ മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് പാർട്ടിക്കാർക്ക് പറ്റിയ തെറ്റ് ഏറ്റുപറയണം. ജനങ്ങളോടും പൂക്കോട് എന്താണ് സംഭവിച്ചതെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം, അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണത്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മാത്രം മുഖ്യമന്ത്രി മൗനം കൊള്ളുന്നത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. പോലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.