ദിസ്പൂർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അസമിലെത്തും. ഗുവാഹത്തിയിലെത്തുന്ന പ്രധാനമന്ത്രി 3,992 കോടി രൂപയുടെ പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
അസമിലെ കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. നാളെ വൈകുന്നേരം നാല് മണിക്കാണ് പ്രധാനമന്ത്രി തേജ്പൂർ വിമാനത്താവളത്തിലെത്തുന്നത്. അവിടെ നിന്നും കാസിരംഗയിലേക്ക് പോകും. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി നാഷണൽ പാർക്കിൽ ചെലവഴിക്കും. തുടർന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം അദ്ദേഹം അരുണാചൽ പ്രദേശിലേക്ക് തിരിക്കും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന രണ്ട് പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
അരുണാചൽ പ്രദേശിലും നിരവധി വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടിൻസുകിയ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനവും ശിവസാഗർ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ നിർമ്മിച്ച 5.5 ലക്ഷം വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകൾ വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം നിർവഹിക്കും.