കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടിഎംസി അഴിമതി പാർട്ടിയാണെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനെ തുടച്ചുനീക്കണമെന്നും പ്രധാനമന്ത്രി ആഹ്വനം ചെയ്തു. തൃണമൂലിന് പുറത്തേക്കുള്ള വഴികാണിക്കുന്നതാകും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ടിഎംസിയുടെ അഴിമതികളെ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. റേഷൻ അഴിമതിയെ തുടർന്ന് തൃണമൂൽ മന്ത്രിമാർ ജയിലിലാണെന്നും, തൊഴിലുറപ്പ് വേതനം തട്ടിയെടുക്കാനായി സർക്കാർ വ്യജ കണക്ക് അവതരിപ്പിച്ചെന്നും അദ്ദേഹം വിമർശിച്ചു.
ഇൻഡി സഖ്യം എന്നത് ഒരു ഗൂഢാലോചന സംഘമാണ്. തൃണമൂൽ അവരുടെ അനന്തരവനെക്കുറിച്ചും, കോൺഗ്രസ് അവരുടെ മകനെയും മകളെയും കുറിച്ചുമാണ് ആശങ്കപ്പെടുന്നത്. ഇടതുപക്ഷവും അവർക്കൊപ്പമാണെ് നിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കുട്ടികളെ കുറിച്ച് അവർക്ക് ആശങ്കയില്ല. ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് മോദിക്കും ബിജെപിക്കും എൻഡിഎയ്ക്കുമാണ്. അതിനാൽ തന്നെ രാജ്യത്തെ എല്ലാവരും ഞങ്ങൾ മോദിയുടെ കുടുംബമാണെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ബംഗാൾ സന്ദർശനത്തിനിടെ പ്രധാനമന്ത്രി സന്ദേശ്ഖാലിയിലെ സ്ത്രീകളെ കണ്ടിരുന്നു. സന്ദേശ്ഖാലിയിലെ പാവപ്പെട്ട, വനവാസി, ദളിത് സ്ത്രീകളോട് ടിഎംസി നേതാവ് ചെയ്തത് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. ടിഎംസിയും കോൺഗ്രസും ഇടതുപക്ഷവും വടക്കൻ ബംഗാളിനോട് കാണിച്ചത് കടുത്ത വിവേചനമാണ്. അവർ ഈ പ്രദേശങ്ങൾ വികസിപ്പിച്ചില്ല, സാമൂഹിക സംഘർഷം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.