ലക്നൗ: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി അപ്രത്യക്ഷമാകുകയായിരുന്നു, നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. എന്നാൽ താൻ വ്യത്യസ്താനാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഢിൽ നടന്ന പൊതുയോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചത്.
‘മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കാൻ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് പരിശോധിച്ചപ്പോഴാണ് 30-35 വർഷം മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളൊന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്ന് മനസിലായത്. തിരഞ്ഞെടുപ്പിന് മുമ്പ് അവർ പ്രഖ്യാപനങ്ങളുടെ ഒരു ഫലകം സ്ഥാപിക്കും, പിന്നീട് അത് അപ്രത്യക്ഷമാകും. പിന്നാലെ നേതാക്കളും അപ്രത്യക്ഷമാകും. എന്നാൽ എന്നെ വാർത്തത് വേറെ അച്ചിലാണ്. മോദി അവരിൽ നിന്ന് വ്യത്യസ്തനാണ്. തിരഞ്ഞെടുപ്പിന് വേണ്ടിയല്ല ഒന്നും ചെയ്തത്. തറക്കല്ലിട്ടതെല്ലാം തന്നെ സർക്കാർ ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നൽകാനായി പ്രത്യക്ഷപ്പെടുന്ന നേതാക്കളുടെ വിഭാഗത്തിലാണ് പ്രതിപക്ഷം എന്നെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും തിരഞ്ഞെടുപ്പ് പ്രചാരണമായി ആരും കാണരുത്. ഇത് വികസനത്തിനായുള്ള യാത്രയുടെ പ്രചാരണമാണ്. ഇന്ത്യയെ വികസിതമാക്കുകയെന്ന കാഴ്ചപ്പാട് നിറവേറ്റാനാണ് ശ്രമിക്കുന്നത്. 2047-ടെ ഭാരതം കുതിച്ചുയരും.’ -പ്രധാനമന്ത്രി പറഞ്ഞു.