ഹൈദരാബാദ്: പൗരത്വ നിയമത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം കൊണ്ടുവരുമെന്ന് മുൻപ് തന്നെ തങ്ങൾ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എക്കാലവും അതിനെ എതിർത്തു. പാകിസ്താൻ അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങിൽ നിന്നുമെത്തുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്നത് ഭരണഘടന ശിൽപ്പികൾ നൽകിയ ഉറപ്പാണ്. സെക്കന്തരാബാദിൽ നടക്കുന്ന സോഷ്യൽ മീഡിയ വാരിയേർസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തുടർന്ന് കോൺഗ്രസ് ഇതിനെ എതിർത്തു. പൗരത്വം നൽകുന്നത് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു, കൃസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ആദരിക്കുകയാണ് ചെയ്തത്. വിശ്വാസവും അഭിമാനവും രക്ഷിക്കാനായി ലക്ഷകണക്കിന് ജനങ്ങളാണ് പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഭാരതത്തിൽ എത്തിയത്. എന്നാൽ അന്ന് നമ്മൾ അവർക്ക് പൗരത്വം നൽകിയില്ല. പൗരത്വം ലഭിക്കാതെ വന്നതോടെ സ്വന്തം രാജ്യത്ത് അവർ അധിക്ഷേപിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 2019ൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലായിരുന്നു സിഎഎ ബിൽ പാസാക്കിയത്. വിജ്ഞാപനം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിൽ വന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ മതപീഡനം അനുഭവിച്ച് അഭയാർത്തികളായി ഭാരതത്തിലെത്തിയ ഹിന്ദു, സിഖ്. ജൈൻ, പാഴ്സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം.
സിഎഎ ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും പോർട്ടൽ മുഖേന പൗരത്വം വേണ്ടവർക്ക് നിബന്ധനകൾ പാലിച്ച് അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ നിയമം.