കണ്ണൂർ: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പടർത്തിയിരിക്കുകയായിരുന്നു കടുവ.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തിയതോടെ നാട്ടുകാർ ചേർന്ന് വിവരം വനംവകുപ്പിനെ അറിയിച്ചിരുന്നു. തുടർന്ന് കാസർകോട് നിന്ന് പ്രത്യേക സംഘത്തെ എത്തിച്ച് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കടുവ രക്ഷപ്പെടുകയായിരുന്നു. അഞ്ച് ദിവസമായി കടുവയ്ക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇടക്കിടെ കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാൻ സാഹചര്യത്തിൽ ഇതിനെ കണ്ടുകിട്ടിയിരുന്നില്ല.
കടുവയെ പിടികൂടാൻ സാധിക്കാതെ വന്നതോടെ അടയ്ക്കാത്തോടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടുവ വീട്ടുപരിസരങ്ങളിലും പറമ്പുകളിലുമെല്ലാം വന്ന് പോകുന്നുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.