ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നത് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യമായാണ് കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടക്കുന്നത്. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 937 ദശലക്ഷം ടൺ ആയിരുന്നു.
” ശ്രദ്ധേയമായ നേട്ടമാണിത്. രാജ്യത്തെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നത് ചരിത്രത്തിലെ നാഴികക്കല്ലാണ്. കൽക്കരി മേഖലയെ കൂടുതൽ ഉണർവോടെ നിലനിർത്താനുള്ള നമ്മുടെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ മേഖലയിൽ ആത്മനിർഭരത കൈവരിച്ച് കൊണ്ട് ഇന്ത്യയുടെ മുന്നേറ്റം ഉറപ്പാക്കിയിരിക്കുകയാണെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും നേട്ടത്തിൽ സന്തോഷം പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 1 ബില്യൺ ടൺ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനമെന്ന മികച്ച നേട്ടം കൈവരിക്കാനായതിൽ അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇക്കുറി 6.7 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വർദ്ധിച്ച് വരുന്ന വൈദ്യുതി ആവശ്യം കണക്കിലെടുത്ത് 1 ബില്യൺ ടൺ ഉത്പാദനം എന്ന കൈവരിക്കണമെന്ന ലക്ഷ്യം മുന്നിൽ വച്ചാണ് സർക്കാർ മുന്നോട്ട് പോയിരുന്നത്.
ഉത്പാദനത്തിൽ 1 ബില്യൺ ടൺ കടന്നതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കൽക്കരി ഇറക്കുമതി കുറയ്‌ക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. മാർച്ച് 22 വരെയുള്ള കണക്കുകൾ പ്രകാരം ഡൊമസ്റ്റിക് കോൾ ബേസ്ഡ് തെർമൽ പവർ പ്ലാന്റുകളിലെ സ്റ്റോക്ക് 49.5 ദശലക്ഷം ടൺ ആണ്. വൈദ്യുതി ഉപയോഗം ഗണ്യമായി വർദ്ധിക്കുന്ന സമയം മുന്നിൽ കണ്ടാണ് പവർ പ്ലാന്റുകളിൽ ഇവ സ്റ്റോക്ക് ചെയ്യുന്നത്.