ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനും ഉത്തരാഖണ്ഡും സന്ദർശിക്കും. ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലും രാജസ്ഥാനിലെ കൊത്രുതാലിയിലും നടക്കുന്ന പൊതുസമ്മേളനങ്ങളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.50-ന് രാജസ്ഥാനിലെ കൊത്രുതാലിയിലെ മൊലഹേര ഗ്രാമത്തിലെ മീറ്റിംഗ് വേദിയിലാണ് പൊതുയോഗം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ യോഗമാണിത്.
ഉത്തരാഖണ്ഡ് സന്ദർശിക്കുന്ന പ്രധാനമന്ത്രി ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. ഒരു ലക്ഷത്തിലധികം പേർ റാലിയിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു.
ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന റോഡ്ഷോകളിലും അദ്ദേഹം പങ്കെടുക്കും.