ന്യൂഡൽഹി: ഭാര്യയുടെ പെരുമാറ്റത്തിൽ സ്നേഹവും സഹാനുഭൂതിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡൽഹി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. തന്നോടും മാതാപിതാക്കളോടുമുള്ള ഭാര്യയുടെ പെരുമാറ്റം മോശമാണെന്നും ബഹുമാനം നൽകുന്നില്ലെന്നും ആരോപിച്ചാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.
” മാസ്റ്റർ ഷെഫ്” എന്ന ജനപ്രിയ ടെലിവിഷൻ ഷോയുടെ വിധികർത്താവാണ് കുനാൽ കപൂർ. ഭാര്യ തന്നോട് അനാദരവ് കാണിക്കുന്നത് പൊതു മദ്ധ്യത്തിൽ നാണക്കേടുണ്ടാക്കുന്നതായി കുനാൽ വാദിച്ചു.
കുനാലിന്റെ ആരോപണങ്ങളെ എതിർത്ത ഭാര്യ, കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് നടക്കുന്നതെന്ന് പറഞ്ഞു. ഭർത്താവുമായി സ്നേഹവും വിശ്വസ്തവുമായ ബന്ധം നിലനിർത്താൻ താൻ പരമാവധി വിട്ടുവീഴ്ച ചെയ്തതായും അവർ കോടതിയെ അറിയിച്ചു.
ഇരുവരുടെയും വാദം കേട്ട കോടതി, പങ്കാളിയുടെ സ്വഭാവം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ വിവാഹത്തിന്റെ അന്തസത്തയ്‌ക്ക് തന്നെ അപമാനമാണെന്ന് ചൂണ്ടിക്കാട്ടി. വേദന സഹിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും നീന ബൻസാൽ കൃഷ്ണയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. 2008 ഏപ്രിലിൽ വിവാഹിതരായ ദമ്പതികൾക്ക് 12 വയസുള്ള ഒരു മകനുണ്ട്.