അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തെ അനുകൂലിച്ചതിനും , പ്രധാനമന്ത്രിയെ പ്രകീർത്തിച്ചതിനും അയോദ്ധ്യ തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്ക് മർദ്ദനം . പള്ളിയിൽ വെച്ചാണ് അദ്ദേഹത്തിന് ക്രൂരമായി മർദ്ദനമേറ്റത് . റംസാൻ മാസത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്താനെത്തിയതാണ് ഇക്ബാൽ അൻസാരി .
സംഭവവുമായി ബന്ധപ്പെട്ട് അയൂബ് എന്ന യുവാവിനെ രാമജന്മഭൂമി പോലീസ് അറസ്റ്റ് ചെയ്തു . അയോദ്ധ്യ കേസിൽ ഉചിതമായ തീരുമാനം കൈക്കൊണ്ട സുപ്രീം കോടതി വിധി താൻ അംഗീകരിച്ചു. മാത്രമല്ല യോഗിയേയും , നരേന്ദ്രമോദിയേയും പ്രശംസിക്കുന്നുവെന്നും ഇക്ബാൽ അൻസാരി പറഞ്ഞു. എന്നാൽ ഇത് കാരണം തന്റെ സമുദായത്തിലെ ചിലർ തന്നോട് വിരോധം വച്ചു പുലർത്തുകയാണ് . പ്രദേശവാസിയായ അയൂബും ഇവരിൽ ഒരാളാണ്. അയൂബിനൊപ്പം മറ്റ് നാലുപേരും തന്നെ മർദ്ദിക്കാൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗഹാർദ്ദം തകർക്കണമെന്ന മനസാണ് ചിലർക്കുള്ളത് . സമാധാനം ഉണ്ടാകരുതെന്നാണ് ചിലരുടെ ആഗ്രഹം . തന്നോട് വഴക്കിടുന്നവരും ഇതേ മാനസികാവസ്ഥയുള്ളവരാണ്. ഇത്തരക്കാർക്കെതിരെ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഇക്ബാൻ അൻസാരി പറഞ്ഞു.