കണ്ണൂർ: പാനൂർ സ്ഫോടന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനവശ്യമായ വസ്തുക്കൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡിവൈഎഫ്ഐ ഭാരവാഹിയായ ഷിജാലും ഷിബിൻ ലാലുമാണ് ബോംബ് നിർമ്മാണ വസ്തുക്കൾ വാങ്ങിയത്. കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടക വസ്തുക്കൾ എവിടെ നിന്നെത്തിച്ചുവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്‌ട്രീയ സംഘർഷത്തിന് സാധ്യതയുണ്ട്. മുഴുവൻ പ്രതികളുടെയും അറിവോട് കൂടിയായിരുന്നു ബോംബ് നിർമ്മാണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ഈ സംഘത്തിൽ ഉൾപ്പെട്ടെന്നതിന് പാർട്ടി ഉത്തരം നൽകേണ്ട അവസ്ഥയിലാണ്. സംഭവം വിവാദമായി ആളിക്കത്തുന്നതിനിടയിൽ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സിപിഎമ്മിനെ സംരക്ഷിക്കാനായി കാപ്സ്യൂളുമായി മുഖ്യമന്ത്രിയും കണ്ണൂർ ലോക്സഭ സ്ഥാനാർത്ഥി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പ്രതിരോധത്തിലാക്കും വിധത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഓരോ ദിവസം പുറത്തുവരുന്ന വിവരങ്ങൾ സിപിഎമ്മിനെ ഭയത്തിലാഴ്‌ത്തുന്നുണ്ടെന്നാണ് വിവരം.















