ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കാൻ ഇന്ത്യ. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്നാണിത്. ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കുവാൻ സാധ്യത. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടായേക്കും
എയർ ഇന്ത്യ വിമാനം ഇന്നലെ ടെൽ അവീവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. ഇ എൽ എ എൽ, എയർ ഇന്ത്യ എന്നീ കമ്പനികളും ഇസ്രയേലിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ വിമാനകമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ഇറാൻ വ്യോമപാത ഒഴിവാക്കി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മധ്യേഷ്യയിലെ നിലവിലെ സംഘർഷാന്തരീക്ഷം നിരീക്ഷിച്ചു വരുന്നതായി എയർ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും യു എസിലേക്കും മധ്യേഷ്യയിലേക്കും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനിയാണ് എയർ ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഏപ്രിൽ 12 ന്, ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശപ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു (ഇറാൻ, ഇസ്രായേൽ) രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്നവർ അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും രജിസ്റ്റർ ചെയ്യാനും ഇതോടൊപ്പം അഭ്യർഥിക്കുകയും ചെയ്തു.















